കൽപ്പറ്റ: വയനാട്ടിൽ ആറംഗ ക്വട്ടേഷൻ കവർച്ചാ സംഘത്തെ പിടികൂടി പോലീസ്. മഹാരാഷ്ട്രയിൽ ഒന്നരക്കോടിയോളം രൂപ കവർച്ച നടത്തി കേരളത്തിലേക്ക് കടന്ന പാലക്കാട് സ്വദേശികളാണ് പിടിയിലായത്. പിടിയിലായവരെല്ലാം വധശ്രമം, ലഹരിക്കടത്ത് എന്നിങ്ങനെ നിരവധി ക്രിമിനൽ കേസുകളിൽപ്പെട്ടവരാണ്.
കുമ്മാട്ടര്‍മേട്, ചിറക്കടവ്, ചിത്തിര വീട്ടില്‍ നന്ദകുമാര്‍(32), കാണിക്കുളം, കഞ്ഞിക്കുളം അജിത്കുമാര്‍(27), പോല്‍പുള്ളി, പാലാനംകൂറിശ്ശി, സുരേഷ്(47), കാരെക്കാട്ട്പറമ്പ്, ഉഷ നിവാസ്, വിഷ്ണു(29), മലമ്പുഴ, കാഞ്ഞിരക്കടവ്, ജിനു(31), വാവുല്യപുരം, തോണിപാടം, കലാധരന്‍(33) എന്നിവരെയാണ് ഹൈവേ പോലീസും കല്പറ്റ പോലീസും സ്‌ക്വാഡും ചേര്‍ന്ന് പിടികൂടിയത്. ഇവരെ മഹാരാഷ്ട്ര പോലീസിന് വയനാട് പോലീസ് കൈമാറി.
കെഎൽ 10 എ ജി 7200 സ്‌കോർപിയയിൽ രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്ന ഇവരെ ശനി രാത്രിയിൽ കൈനാട്ടിയിൽവെച്ച് പിടികൂടുകയായിരുന്നു. ഇവരുടെ വാഹനത്തില്‍നിന്ന് ആയുധങ്ങളും കണ്ടെടുത്തിട്ടുണ്ട്.
മഹാരാഷ്ട്രയിലെ സത്തരാ ജില്ലയിലെ ബുഞ്ച് പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ശനിയാഴ്ചയാണ് കവര്‍ച്ച നടന്നതെന്നാണ് വിവരം. കാറില്‍ കൊണ്ടുപോകുകയായിരുന്നു ഒന്നര കോടി രൂപയാണ് രണ്ട് കാറുകളിലായി എത്തിയ സംഘം കവര്‍ച്ച നടത്തിയത്. ഇവർ വയനാട് ജില്ലയിൽ പ്രവേശിച്ചിട്ടുണ്ടെന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം എല്ലാ പോലീസ് സ്റ്റേഷനുകളെയും മുന്നറിയിപ്പ് നൽകിയിരുന്നു.
SUMMARY: Rs 1.5 crore stolen from Maharashtra; Six Malayali robbery gang arrested in Wayanad