പത്തനംതിട്ട: കുന്നംകുളം, പീച്ചി സ്റ്റേഷനുകളിലെ കസ്റ്റഡി മർദ്ദന ക്രൂരതകള്‍ പുറത്തുവന്നതിന് പിന്നാലെ പോലീസ് ക്രൂരത വെളിപ്പെടുത്തി മുൻ എസ്‌എഫ്‌ഐ നേതാവിന്റെ ഫേസ്ബുക്ക് കുറിപ്പ്. എസ്‌എഫ്‌ഐ പത്തനംതിട്ട ജില്ലാ പ്രസിഡന്റ് ആയിരുന്ന ജയകൃഷ്ണൻ തണ്ണിത്തോട് ആണ് ആലപ്പുഴ ഡിവൈഎസ്പിയും കോന്നി മുൻ സിഐയുമായിരുന്ന മധു ബാബുവിനെതിരേ ഫേസ്ബുക്ക് കുറിപ്പിലൂടെ ആരോപണം ഉന്നയിച്ചത്.
2012 ഒക്ടോബർ മാസം 12-ാം തീയതി നടന്ന സംഭവത്തെ കുറിച്ചാണ് ജയകൃഷ്ണൻ കുറിച്ചത്. കോന്നി സിഐ ആയിരുന്ന കാലത്ത് മധു ബാബു തന്നെ മർദിച്ചുവെന്നാണ് ആരോപണം. പോലീസുകാർ തന്റെ കാലിന്റെ വെള്ള അടിച്ചു പൊട്ടിച്ചുവെന്നും ചെവിയുടെ ഡയഫ്രം തകർത്തുവെന്നും ജയകൃഷ്ണൻ കുറിപ്പില്‍ പറയുന്നു. കണ്ണിലും ശരീരത്തിലും മുളക് സ്പ്രേ ചെയ്തുവെന്നും പോസ്റ്റില്‍ ജയകൃഷ്ണൻ ആരോപിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണ രൂപം;
മർദ്ദനവും മൂന്നാം മുറയും കാടത്തവും കൊണ്ടുനടക്കുന്ന പോലീസ് ഓഫീസർമാർ ഇപ്പോഴും കേരള പോലീസ് സേനയിലെ തലപ്പത്ത് മാന്യൻമാർ ചമഞ്ഞ് നടക്കുന്നു.അല്പം പഴയൊരു കഥ പറയട്ടെ. ….. ഞാൻ എസ്‌എഫ്‌ഐ ഭാരവാഹി ആയിരിക്കുമ്ബോഴാണ് ( യുഡിഎഫ് ഭരണകാലത്ത് )അന്നത്തെ കോന്നി സി ഐ മധുബാബു എന്നെ ലോക്കപ്പ് മർദ്ദനത്തിനും മൂന്നാംമുറക്കും വിധേയമാക്കിയത് ഇത് പറഞ്ഞാല്‍ ഒരു പക്ഷെ പുതിയ തലമുറക്ക് അവിശ്വസനീയമായി തോന്നും….കാലിന്റെ വെള്ള അടിച്ച് പൊട്ടിച്ചു, ചെവിയുടെ ഡയഫ്രം അടിച്ച് പൊട്ടിച്ചു ,കണ്ണിലും ദേഹത്തും മുളക് സ്‌പ്രേ ചെയ്തതടക്കം പറഞ്ഞാല്‍ 10 പേജില്‍ അധികം വരും…
എന്റെ പാർട്ടിയുടെ സംരക്ഷണമാണ് ഞാൻ ഇന്ന് ജീവിച്ചിരിക്കുന്നത്തിന്റെ കാരണം 6 മാസം ഞാൻ മെഡിക്കല്‍ കോളേജില്‍ ചികിത്സതേടി അന്നത്തെ ഭരണകൂടം എന്നെ 3മാസത്തില്‍ അധികം ജയിലില്‍ അടച്ചു.ഒറ്റ രാത്രി കൊണ്ടാണ് എനിക്കെതിരെ നിരവധി കേസുകള്‍ എടുത്തത്…എടുത്ത കേസുകള്‍ എല്ലാം ഇന്ന് വെറുതെ വിട്ടു…ഞാൻ അന്ന്മുതല്‍ തുടങ്ങിയ പോരാട്ടമാണ് പോലീസിലെ ക്രിമിനലായ മധുബാബുവിനെതിരെ ….
കഴിഞ്ഞ 14 വർഷമായി കേസ് നടത്തുന്നു അന്നത്തെ പത്തനംതിട്ട എസ് പി ഹരിശങ്കർ ഇന്നത്തെ ഐ ജി മാതൃകാപരമായി കേസ് അനേഷിച്ചു കുറ്റക്കാരനായ മധു ബാബുവിനെതിരെ കടുത്ത അച്ചടക്ക നടപടിക്ക് ശുപാർശ ചെയ്തു പോലീസ് സേനക്ക് തന്നെ മധുബാബു അപമാനം ആണെന്ന് റിപ്പോർട്ടില്‍ പറഞ്ഞു എന്നാല്‍ ആ റിപ്പോർട്ട് ഇതുവരെ നടപ്പിലാക്കിയില്ല ????നിരവധി കേസുകളില്‍ ശിക്ഷിച്ച മധുബാബുവിനെ നേരത്തെ തന്നെ സർവീസില്‍ നിന്ന് കളയേണ്ടിയിരുന്നു. എന്നാല്‍ മധു ബാബു ഇന്നും പോലീസ് സേനയില്‍ ശക്തമായി തന്നെ തുടർന്നുപോകുന്നു ഇനി പരാതി പറയാൻ ആളില്ല..
എന്തുകൊണ്ടാണ് ഈ റിപ്പോർട്ട് നടപ്പിലാക്കാത്തത്, ആരാണ് ഇതിന്റ പിന്നില്‍ എനിക്ക് ഇന്നും ഉത്തരം കിട്ടാത്ത ചോദ്യം.ഞാൻ പോലീസ് ക്രിമിനല്‍സിനെതിരായ പോരാട്ടം തുടർന്നുകൊണ്ടേയിരിക്കും ഇനി ഹൈകോടതിയില്‍ കേസ് നടത്താനുള്ള തയാറെടുപ്പിലാണ് മരണം വരെയും പോരാടും കാശു തന്നാല്‍ എല്ലാവരെയും വിലക്ക് എടുക്കാൻ കഴിയില്ലെന്ന് ഈ ക്രിമിനല്‍ പോലീസുകാർ അറിയണം.
SUMMARY: SFI leader makes allegations against police