ബെംഗളൂരു: കര്‍ണാടകയില്‍ നേതൃമാറ്റത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങളില്‍ പ്രതികരണവുമായി സിദ്ധരാമയ്യയുടെ മകന്‍ യതീന്ദ്ര സിദ്ധരാമയ്യ. 2028 വരെ- അഞ്ച് വര്‍ഷം സിദ്ധരാമയ്യ മുഖ്യമന്ത്രിയായി കാലാവധി പൂര്‍ത്തിയാക്കുമെന്ന് കോണ്‍ഗ്രസ് എം.എല്‍.സികൂടിയായ യതീന്ദ്ര പറഞ്ഞു. കോൺഗ്രസ് ഹൈക്കമാൻഡിന്റെയും പാർട്ടി എംഎൽഎമാരുടെയും പൂർണ പിന്തുണ സിദ്ധരാമയ്യക്കുണ്ടെന്നും യതീന്ദ്ര വ്യക്തമാക്കി. പാർട്ടിക്കുള്ളിൽ ഉള്ള നേതൃത്വ തർക്കങ്ങളെക്കുറിച്ചുള്ള ചർച്ചകൾക്കിടയിലാണ് യതീന്ദ്രയുടെ പ്രതികരണം.
സംസ്ഥാന കോൺഗ്രസിനുള്ളിൽ ഒന്നിലധികം അധികാര കേന്ദ്രങ്ങൾ ഉള്ളതിനാൽ സെപ്റ്റംബറിൽ നേതൃമാറ്റം ഉണ്ടാകുമെന്ന സഹകരണ മന്ത്രി കെ എൻ രാജണ്ണയുടെ പ്രസ്താവനയായിരുന്നു അഭ്യൂഹങ്ങൾക്ക് കാരണമായത്. മുഖ്യമന്ത്രി സ്ഥാനം ആഗ്രഹിക്കുന്ന ചിലര്‍ ഇത്തരം അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുന്നതായി യതീന്ദ്ര ആരോപിച്ചു. സംസ്ഥാനത്ത് കോൺഗ്രസിന് ഭരണത്തിൽ തുടരാൻ ഐക്യം ആവശ്യമാണെന്നും യതീന്ദ്ര പറഞ്ഞു.
അതേസമയം, ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കുമെന്ന അഭ്യൂഹങ്ങൾ തുടരുകയാണ്. എച്ച് എ ഇക്ബാൽ ഹുസൈൻ അടക്കമുള്ള ചില കോൺഗ്രസ് എംഎൽഎമാർ, 2-3 മാസത്തിനുള്ളിൽ ശിവകുമാർ മുഖ്യമന്ത്രിയാകാമെന്ന് സൂചിപ്പിച്ചു. എന്നാൽ, സിദ്ധരാമയ്യയും ശിവകുമാറും ഇത് തള്ളിക്കളഞ്ഞു. കെ എൻ രാജണ്ണ അടക്കമുള്ളവരുടെ പ്രസ്താവനകള്‍ ശ്രദ്ധിക്കേണ്ടതില്ലെന്ന് സിദ്ധരാമയ്യ പറഞ്ഞു. 2023-ലെ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി അധികാരത്തില്‍ എത്തിയപ്പോള്‍ ഡി കെ ശിവകുമാറിന് രണ്ടര വർഷത്തിന് ശേഷം മുഖ്യമന്ത്രി സ്ഥാനം കൈമാറുമെന്ന വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.
SUMMARY: Siddaramaiah will complete his term as Chief Minister; son Yathindra