തിരുവനന്തപുരം: തിരുവനന്തപുരത്തെ നക്ഷത്ര ഹോട്ടലില്‍ വിളിച്ചുവരുത്തി നടൻ സിദ്ധിഖ് നടിയെ പീഡിപ്പിച്ചുവെന്ന പരാതിക്ക് ശക്തമായ തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു. നടനും പരാതിക്കാരിയും ഒരേ ദിവസം, ഒരേ സമയം ഹോട്ടലില്‍ ഉണ്ടായിരുന്നതിനു തെളിവ് ലഭിച്ചു. ഹോട്ടലിലെ ഗസ്റ്റ് രജിസ്റ്ററില്‍ ഒപ്പുവച്ച്, ആരെ കാണാനെന്ന വിവരവും രേഖപ്പെടുത്തിയ ശേഷം മാത്രമാണ് യുവതി മുറിയിലേക്ക് ചെന്നത്. 2016ലായിരുന്നു കേസിനാസ്പദമായ സംഭവം.
മാസ്‌കോട്ട് ഹോട്ടലില്‍ വച്ച് സിദ്ധിഖ് തന്നെ ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നുവെന്നാണ് യുവതിയുടെ പരാതി. അന്നേ ദിവസം തിരുവനന്തപുരം നിള തീയേറ്ററില്‍ നടന്ന സിനിമ പ്രിവ്യൂ ഷോയിലും ഇരുവരും പങ്കെടുത്തതായും പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. പ്രിവ്യൂ ഷോയ്ക്കു പിന്നാലെ സിനിമ ചര്‍ച്ചയ്ക്കെന്നു പറഞ്ഞ് ഹോട്ടലില്‍ വിളിച്ചുവരുത്തി പീഡിപ്പിച്ചുവെന്നാണ് നടിയുടെ ആരോപണം.
എന്നാല്‍ പരാതിക്കാരിയെ മാതാപിതാക്കള്‍ക്കൊപ്പമാണ് കണ്ടതെന്നാണ് സിദ്ധിഖിന്റെ വാദം. ഇതില്‍ വ്യക്തത വരുത്താന്‍ അന്വേഷണസംഘം പരാതിക്കാരിയുടെ മാതാപിതാക്കളുടെ മൊഴിയെടുക്കും. താന്‍ ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായെന്നാണു യുവനടി പോലീസിനു നല്‍കിയ മൊഴിയില്‍ പറയുന്നതെന്നാണു വിവരം. നാലുമണിക്കൂറിലേറെ സമയമെടുത്ത് നല്‍കിയ മൊഴിയില്‍ സിദ്ധിഖിനെതിരേ ഗുരുതര പരാമര്‍ശങ്ങളാണ് നടി തുറന്നുപറഞ്ഞത്.
പീഡനത്തെക്കുറിച്ച് മാധ്യമങ്ങള്‍ക്കു മുന്നിലാണു യുവനടി ആദ്യം വെളിപ്പെടുത്തിയത്. പിന്നാലെയാണു പോലീസിനു പരാതി നല്‍കിയത്. തിരുവനന്തപുരം മ്യൂസിയം പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസ് നടിയുടെ രഹസ്യ മൊഴി കൂടി രേഖപ്പെടുത്തിയ ശേഷമാകും കേസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറുക.
TAGS : SIDDIQUE | HEMA COMMISION REPORT
SUMMARY : Siddique and the actress at the hotel at the same time; Crucial evidence is out