സിദ്ധാര്ത്ഥന്റെ മരണത്തില്‍ വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ മുന്‍ വിസി എം ആര്‍ ശശീന്ദ്രനാഥിന് വീഴ്ച പറ്റിയെന്ന് കണ്ടെത്തല്‍. സമയ ബന്ധിതമായി നടപടി എടുത്തില്ലെന്ന് ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന്‍ കണ്ടെത്തിയിരിക്കുന്നത്. എംആര്‍ ശശീന്ദ്രനാഥിനെ ഗവര്‍ണര്‍ നേരത്തെ പുറത്താക്കിയിരുന്നു.
സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ സര്‍വ്വകലാശാലയ്ക്ക് ഭരണപരമായ വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്നതാണ് കമ്മീഷന്‍ അന്വേഷിച്ചത്. സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍, അസിസ്റ്റന്റ് വാര്‍ഡന്‍, ഡീന്‍, ആംബുലന്‍സ് ഡ്രൈവര്‍ മുതല്‍ സിദ്ധാര്‍ത്ഥന്റെ മാതാപിതാക്കള്‍, അധ്യാപകര്‍, സുഹൃത്തുക്കളും ഉള്‍പ്പെടെ 28 പേരില്‍ നിന്ന് മൊഴിയെടുത്താണ് കമ്മീഷന്‍ റിപോര്‍ട്ട് തയ്യാറാക്കിയത്.
രണ്ടാം വർഷ വിദ്യാർത്ഥി സിദ്ധാർത്ഥനെ ഫെബ്രുവരി 18നാണ് ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അന്ന് മരണത്തില്‍ ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചു. യുജിസിയുടെ ആന്റി റാഗിങ് സെല്ലിന് പരാതി കൊടുത്തു. പിന്നാലെ കോളേജിന്റെ റാഗിങ് സെല്‍ അന്വേഷണം നടത്തി. ആള്‍ക്കൂട്ട വിചാരണയ്ക്ക് ഇരയായി എന്ന കണ്ടെത്തലിന് പിന്നാലെ എസ്‌എഫ്‌ഐ നേതാക്കള്‍ ഉള്‍പ്പെടെ 12 പേർക്ക് സസ്പെൻഷൻ നല്‍കി.
പോലീസ് എഫ്‌ഐആർ തിരുത്തി റാഗിങ് നിരോധന നിയമവും ഗൂഢാലോചനയും ചേർത്തു. കോളേജ് യൂണിയൻ പ്രസിഡന്റ് കെ. അരുണ്‍. എസ്‌എഫ്‌ഐ യൂണിറ്റ് സെക്രട്ടറി അമല്‍ ഇഹ്സാൻ എന്നിവരുടെ നേതൃത്വത്തിലാണ് റാഗിങ് എന്നായിരുന്നു കണ്ടെത്തല്‍. പിന്നീട് കേസ് വിവാദമായതോടെയാണ് പോലീസ് കൃത്യമായി നടപടിയെക്കാൻ തയ്യാറായത്. ഒടുവില്‍ സമ്മർദ്ദത്തിന് വഴങ്ങി സർക്കാർ കേസ് സിബിഐക്ക് വിട്ടു.
TAGS : SIDDHARTH CASE | KERALA
SUMMARY : Death of Siddhartha; The finding of the Judicial Commission that the former VC of the Veterinary University has failed