സംസ്ഥാന പോലീസ് മേധാവി ഷെയ്ക്ക് ദര്‍വേസ് സാഹിബിന്റെ ഭാര്യയുടെ പേരിലുള്ള ഭൂമി തിരുവനന്തപുരം സബ്‌കോടതി ജപ്തി ചെയ്തു. 30 ലക്ഷം രൂപ മുൻകൂറായി വാങ്ങി വില്‍പ്പനക്കരാർ ലംഘിച്ചെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കോടതി നടപടി. പണം തിരികെ കൊടുക്കുമ്പോൾ ജപ്തി ഒഴിവാകുമെന്ന വ്യവസ്ഥയിലാണ് നടപടിയെന്ന് അഡീഷണല്‍ സബ് കോടതി വ്യക്തമാക്കി.
നെട്ടയത്തുള്ള 10 സെന്റ് ഭൂമിയാണ് കോടതി ജപ്തി ചെയ്തത്. തിരുവനന്തപുരം സ്വദേശി ഉമര്‍ ഷെരീഫ് നല്‍കിയ പരാതിയിലാണ് ഉത്തരവ്. ഡിജിപിയും ഭാര്യയും ചേര്‍ന്നാണ് പണം വാങ്ങിയതെന്ന് ഹര്‍ജിക്കാരന്‍ പറഞ്ഞു. അഞ്ച് ലക്ഷം രൂപ ഡിജിപിയുടെ ചേമ്പറിലെത്തി കൈമാറി. 25 ലക്ഷം ബാങ്ക് മുഖേന ഡിജിപിയുടെ ഭാര്യയുടെ അക്കൗണ്ടില്‍ നല്‍കി. 30 ലക്ഷം രൂപ നല്‍കിയ ശേഷമാണ് വസ്തുവിന്റെ ബാധ്യതാ വിവരങ്ങള്‍ അറിഞ്ഞത്.
സ്ഥലത്തിന് വീണ്ടും അഡ്വാൻസ് ചോദിച്ചപ്പോഴാണ് സ്ഥലം രജിസ്റ്റർ ചെയ്യാൻ ഉമർ ഷെരീഫ് ആധാരം ആവശ്യപ്പെട്ടത്. ഇത് കിട്ടാതെ വന്നതോടെയാണ് പരാതിക്കാരൻ്റെ അന്വേഷണത്തില്‍ വസ്തു ഒരു പൊതുമേഖല ബാങ്കില്‍ പണയത്തിലാണെന്ന് വ്യക്തമായത്. ഇതോടെ ഉമർ ഷെരീഫ് കോടതിയെ സമീപിക്കുകയായിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് വസ്തു ജപ്തി ചെയ്യാനും പണം തിരികെ നല്‍കുമ്പോൾ ജപ്തി ഒഴിവാക്കാനും കോടതി ഉത്തരവിട്ടത്.
33.35 ലക്ഷം രൂപ പലിശയുടെ ചെലവുമടക്കമാണ് പരാതിക്കാരൻ ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ ഇത് മുൻകൂർ പരാതിക്കാരനെ അറിയിച്ചിരുന്നെന്നും മറച്ചുവെച്ചല്ല വസ്തുവിറ്റതെന്നുമാണ് വിഷയത്തില്‍ ഡിജിപിയുടെ പ്രതികരണം. സ്ഥലത്ത് പരാതിക്കാരൻ മതില് കെട്ടിയിരുന്നെന്നും ഇത് ചോദ്യം ചെയ്തതെന്നു ഡിജിപി പറയുന്നു. തനിക്കാണ് നഷ്ടം വന്നതെന്നും ഡിജിപി ചൂണ്ടിക്കാട്ടുന്നു.
TAGS : KERALA | POLICE | PROPERTY
SUMMARY : The court confiscated the land in the name of the wife of the state police chief