ന്യൂഡൽഹി: വേദന സംഹാരിയായ നിമെസുലൈഡ് മരുന്ന് നിരോധിച്ച് കേന്ദ്ര സര്‍ക്കാര്‍. 100 മില്ലിഗ്രാമില്‍ കൂടുതല്‍ ഡോസുള്ള മരുന്നിന്റെ നിര്‍മ്മാണം, വില്‍പ്പന, വിതരണം എന്നിവ രാജ്യത്തുടനീളം നിരോധിച്ചുകൊണ്ടുള്ള വിജ്ഞാപനം പുറത്തിറക്കി. വേദന, പനി, വീക്കം എന്നിവയ്ക്ക് സാധാരണയായി രാജ്യത്ത് ഉപയോഗിച്ച് വരുന്ന നോണ്‍-സ്റ്റിറോയിഡല്‍ ആന്റി-ഇന്‍ഫ്‌ലമേറ്ററി മരുന്നാണ് നിമെസുലൈഡ്.
100 മില്ലിഗ്രാമില്‍ കൂടുതല്‍ ഡോസുള്ള നിമെസുലൈഡിന്റെ ഓറല്‍ ഫോര്‍മുലേഷനുകള്‍ ആരോഗ്യത്തിന് അപകടകരമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നിരോധനം. ഈ മരുന്നിന് സുരക്ഷിതമായ ബദലുകള്‍ വിപണിയില്‍ ലഭ്യമാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. പൊതുതാല്‍പ്പര്യം മുന്‍നിര്‍ത്തിയാണ് നിരോധനം. ഉയര്‍ന്ന ഡോസ് നിമെസുലൈഡിന്റെ ഉപയോഗം പ്രോത്സാഹിപിക്കാന്‍ കഴിയില്ലെന്നും ആരോഗ്യമന്ത്രാലയം ഉത്തരവില്‍ പറയുന്നു.
1940 ലെ ഡ്രഗ്‌സ് ആന്‍ഡ് കോസ്‌മെറ്റിക്‌സ് ആക്ടിലെ സെക്ഷന്‍ 26 എ പ്രകാരമാണ് നിരോധനം. മരുന്നുകളുടെയും സൗന്ദര്യവര്‍ദ്ധക വസ്തുക്കളുടെയും വിപണനം ഉള്‍പ്പെടെ പരിശോധിക്കുന്ന ഡ്രഗ്‌സ് ടെക്‌നിക്കല്‍ അഡൈ്വസറി ബോര്‍ഡുമായി (ഡിടിഎബി) കൂടിയാലോചിച്ചാണ് നടപടിയെന്നും ഉത്തരവ് വ്യക്തമാക്കുന്നു.
ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്‌ഒ) അവശ്യ മരുന്നുകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ലാത്ത മരുന്നാണ് നിമെസുലൈഡ്. നിമെസുലൈഡിന്റെ തുടര്‍ച്ചയായ ഉപയോഗം കരള്‍ രോഗത്തിന് കാരണമാകുന്നു എന്ന് ആക്ഷേപങ്ങളുടെ പശ്ചാത്തലത്തില്‍ നേരത്തെ തന്നെ നിരീക്ഷണത്തിലായിരുന്നു. കരള്‍ രോഗവുമായി ബന്ധപ്പെട്ട ആശങ്കകള്‍ കാരണം നിരവധി രാജ്യങ്ങളിള്‍ നിയന്ത്രണവും നിരോധനവും നിലനില്‍ക്കുന്ന മരുന്ന് കൂടിയാണ് നിമെസുലൈഡ്.
SUMMARY: The center banned the painkiller nimesulide














