ന്യൂഡല്‍ഹി: രാജ്യസഭയില്‍ ഭരണഘടന ചര്‍ച്ചയ്ക്ക് ഇന്ന് തുടക്കമാകും. ചര്‍ച്ചയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കില്ല. നിർമ്മല സീതാരാമൻ ചർച്ച തുടങ്ങിവയ്ക്കും. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബില്ല് ഇന്ന് അവതരിപ്പിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും പിന്നീട് മാറ്റി വയ്ക്കാന്‍ തീരുമാനിക്കുകായിരുന്നു. ശനിയാഴ്ച ലോക്‌സഭയില്‍ നടന്ന ചര്‍ച്ചയില്‍ പ്രധാമന്ത്രി നരേന്ദ്രമോദിയും രാഹുല്‍ ഗാന്ധിയും പരസ്പരം രൂക്ഷ വിമര്‍ശനമുയര്‍ത്തിയിരുന്നു. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബില്ലുകള്‍ നാളെ ലോക്‌സഭ അജണ്ടയില്‍ ഉള്‍പ്പെടുത്തും.
2034 മുതല്‍ ലോക്‌സഭ നിയമസഭ തിരഞ്ഞെടുപ്പുകള്‍ ഒന്നിച്ച് നടത്താനുള്ള വ്യവസ്ഥകളുമായാണ് ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബില്‍ തയ്യാറാക്കിയിരിക്കുന്നത്. ഭരണഘടന അനുച്ഛേദം 83 ഉം, 172 ഉം ഭേദഗതി ചെയ്തുള്ള ബില്ലും കേന്ദ്ര ഭരണ പ്രദേശങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പ് ഭേദഗതി ബില്ലുമാകും അവതരിപ്പിക്കുക. ഒറ്റഘട്ടമായി തിരഞ്ഞെടുപ്പ് നടക്കണമെങ്കില്‍ നിയമസഭകളുടെ കാലാവധി വെട്ടിച്ചുരുക്കേണ്ടിവരുമെന്ന് ബില്ലില്‍ വ്യക്തമാക്കുന്നു. ആദ്യ ഘട്ടത്തില്‍ ലോക്‌സഭ നിയമ സഭ തിരഞ്ഞെടുപ്പുകള്‍ ഒന്നിച്ച് നടത്താനും പിന്നീട് തദ്ദേശ തിരഞ്ഞെടുപ്പുകള്‍ കൂടി അതില്‍ ഉള്‍പ്പെടുത്താനുമാണ് നീക്കം.
ബില്‍ പാസാകാന്‍ കടമ്പകള്‍ ഏറെയാണ്. ഭരണഘടന ഭേദഗതി അംഗീകരിക്കാന്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷമെങ്കിലും വേണം. ഇപ്പോഴത്തെ സംഖ്യയില്‍ എന്‍ഡിഎക്ക് ഒറ്റക്ക് ബില്‍ പാസാക്കാനാവില്ല. പ്രതിപക്ഷ പാര്‍ട്ടികളുടെ കൂടി സഹകരണം ഇക്കാര്യത്തില്‍ വേണ്ടി വരും. സംസ്ഥാനങ്ങളുടെ പിന്തുണയും ഉറപ്പാക്കേണ്ടതുണ്ട്. ഈ സാഹചര്യത്തിലാണ് ബില്ലവതരണം നീട്ടുന്നതെന്നാണ് സൂചന.
എം പിമാര്‍ക്ക് നല്‍കിയ കാര്യപരിപാടികളുടെ പട്ടികയില്‍ ഇന്ന് ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബില്ല് അവതരണമില്ല. നേരത്തെ വെബ് സൈറ്റില്‍ അപ് ലോഡ് ചെയ്തിരുന്ന കാര്യപരിപാടിയില്‍ 13, 14 ഇനങ്ങളായി ബില്‍ അവതരണം ഉള്‍പ്പെടുത്തിയിരുന്നു. ബില്ലിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നു.
<BR>
TAGS : RAJYASABHA
SUMMARY : The discussion of the Constitution in the Rajya Sabha will begin today