കൊച്ചി: ‘ദ ഹിന്ദു’ ദിനപത്രത്തില്‍ വന്ന മലപ്പുറം പരാമർശത്തില്‍ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർക്കെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി തള്ളി. എറണാകുളം സിജെഎം കോടതിയാണ് ഹർജി തള്ളിയത്. ഈ പരാമർശത്തില്‍ കുറ്റം കണ്ടെത്താനായിട്ടില്ലെന്ന നിരീക്ഷണത്തിലാണ് കോടതി നടപടി.
മതസ്പർദ്ധ ഉണ്ടാക്കുന്ന വിധത്തിലുള്ള പരാമർശത്തില്‍ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് അഡ്വ. ബൈജു നോയലാണ് കോടതിയെ സമീപിച്ചത്. വലിയ വിവാദങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശം ഇടയാക്കിയിരുന്നു. മലപ്പുറം ജില്ലയില്‍ നിന്ന് സ്വർണവും ഹവാല പണവും പോലീസ് പിടിച്ചെടുത്തെന്നും ഈ പണം ദേശവിരുദ്ധ പ്രവർത്തനത്തിന് ഉപയോഗിക്കുന്നെന്നും മുഖ്യമന്ത്രി പറഞ്ഞതായാണ് ‘ദ ഹിന്ദു’ അഭിമുഖത്തില്‍ പ്രസിദ്ധീകരിച്ചത്.
മുഖ്യമന്ത്രി പറയാത്ത കാര്യം ഉള്‍പ്പെട്ടെന്ന് പ്രസ് സെക്രട്ടറി കത്തയച്ച ഉടൻ ‘ദ ഹിന്ദു’ തിരുത്തുനല്‍കി. സംഭവിക്കാൻ പാടില്ലാത്ത തെറ്റാണ് സംഭവിച്ചതെന്നും അതില്‍ ഖേദിക്കുന്നതായും പത്രം പറഞ്ഞു. മലപ്പുറം പരാമർശം പിആർ ഏജൻസി എഴുതി നല്‍കിയതാണെന്നാണ് പത്രത്തിന്റെ വിശദീകരണം.
TAGS : PINARAY VIJAYAN
SUMMARY : Malappuram reference; The plea to file a case against the Chief Minister was rejected