ബെംഗളൂരു: ബാങ്കോക്കിൽ നിന്ന് മൂന്ന് വിദേശ ഗിബ്ബൺ കുരങ്ങുകളെ കടത്താൻ ശ്രമിച്ചതിന് കഴിഞ്ഞ ദിവസം അറസ്റ്റിലായ ബെംഗളൂരു സ്വദേശിനി സമാനക്കേസുകളിൽ പ്രതിയെന്ന് അന്വേഷണസംഘം. 18 മാസം മുമ്പ് ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ സമാനമായ ഒരു കേസിൽ ഇവരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി.
ഓഗസ്റ്റ് ഒന്നിനാണ് ബാങ്കോക്കിൽ നിന്നുള്ള TG-325 വിമാനത്തിൽ ചെക്ക്-ഇൻ ചെയ്ത ലഗേജിൽ വെള്ളി നിറത്തിലുള്ള ഗിബ്ബണും രണ്ട് ബോർണിയൻ വെള്ള താടിയുള്ള ഗിബ്ബണുകളും കടത്താൻ ശ്രമിച്ചതിന് ബാഗലൂർ നിവാസിയായ നജാമ സയ്യിദ് റോഷനെ ബെംഗളൂരു കസ്റ്റംസ് അറസ്റ്റ് ചെയ്തത്. 2024 ഫെബ്രുവരി 13 ന്, രണ്ട്ആഫ്രിക്കൻ റെഡ് ടെയിൽഡ് ഗ്വെനോൺ കുരങ്ങുകളെ ബാങ്കോക്കിൽ നിന്ന് ചെന്നൈയിലേക്ക് കൊണ്ടുവന്നതിനും ചെന്നൈ കസ്റ്റംസ് അവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. വന്യജീവി സംരക്ഷണ നിയമത്തിന്റെ ഷെഡ്യൂൾ-IV പ്രകാരം സംരക്ഷിക്കപ്പെട്ടിട്ടുള്ള മൂന്ന് വിദേശ കുഞ്ഞു കുരങ്ങുകളെയാണ് നജാമ കടത്താന്‍ ശ്രമിച്ചത്.
കഴിഞ്ഞ വർഷം ചെന്നൈയിൽ നിന്ന് നജാമയെ അറസ്റ്റ് ചെയ്യുമ്പോൾ അവർക്ക് മറ്റൊരു പാസ്‌പോർട്ട് ഉണ്ടായിരുന്നു. അന്വേഷണത്തിൽ കുരങ്ങുകളെ കൈമാറേണ്ടിയിരുന്നത് തമിഴ്‌നാട് പോലീസ് കോൺസ്റ്റബിളായ എസ്. രവികുമാറിന് ആണെന്ന് കണ്ടെത്തി. 30,000 മുതൽ 50,000 രൂപ വരെ വിലയ്‌ക്ക് കുരങ്ങുകളെ എത്തിക്കാനാണ് നജാമയെ നിയമിച്ചിരുന്നത്. രവികുമാർ മൃഗങ്ങളെ സോഷ്യൽ മീഡിയ വഴി ലാഭകരമായ വളർത്തുമൃഗ വിപണിയിൽ വിൽക്കുകയും ചെയ്തിരുന്നു. വിദേശനാണ്യ വിനിമയ സംരക്ഷണ, കള്ളക്കടത്ത് തടയൽ നിയമം (COFEPOSA) പ്രകാരം അറസ്റ്റിലായ രവികുമാർ അടുത്തിടെ ജാമ്യത്തിൽ പുറത്തിറങ്ങിയിരുന്നു. ചെന്നൈ വിമാനത്താവളത്തില്‍ പരിശോധന കടുപ്പിച്ചതിനാല്‍ മലേഷ്യയിൽ നിന്നും തായ്‌ലൻഡിൽ നിന്നുമുള്ള വിദേശ വന്യജീവി കള്ളക്കടത്തുകാർ ബെംഗളൂരുവിലേക്കും മറ്റ് വിമാനത്താവളങ്ങളിലേക്കും മാറിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ പറയുന്നു.
SUMMARY: The woman caught with gibbons at Bengaluru airport is also an accused in similar cases.