ബെംഗളൂരു: സംസ്ഥാനത്ത് തക്കാളി വില കുത്തനെ ഇടിഞ്ഞു. അമിതമായ ഉൽപ്പാദനം, ബംഗ്ലാദേശിലേക്കുള്ള കയറ്റുമതിയിൽ കുറവ് എന്നിവയാണ് വിലയിടിവിൻ്റെ പ്രധാന കാരണങ്ങൾ. കോലാർ, ചിക്കബല്ലാപുർ ജില്ലകളിൽ 15 കിലോ തക്കാളിയുടെ വില കിലോയ്ക്ക് 1,000 രൂപയിൽ നിന്ന് 250 മുതൽ 400 രൂപ വരെ കുറഞ്ഞു.
ഏതാനും ആഴ്ച്ചകൾക്ക് മുമ്പ് കോലാറിലെ കാർഷികോത്പന്ന മാർക്കറ്റ് കമ്മിറ്റിയിലേക്ക് (എപിഎംസി) മൂന്ന് ലക്ഷം പെട്ടികൾ മാത്രമാണ് എത്തിയിരുന്നത്. ഉൽപ്പാദനം വർധിച്ചതിനാൽ ഇപ്പോൾ 10 ലക്ഷത്തോളം പെട്ടികൾ വരുന്നുണ്ട്.
നിലവിൽ തക്കാളിക്ക് ഷെൽഫ് ലൈഫ് കുറവാണ്. ഇപ്പോഴത്തെ കാലാവസ്ഥയിൽ ഇവ മൂന്ന് ദിവസത്തിൽ കൂടുതൽ സൂക്ഷിക്കുകയെന്നത് വലിയ വെല്ലുവിളിയാണ്. കർഷകർ തക്കാളി വിളവെടുക്കുകയും മറ്റ് സ്ഥലങ്ങളിലേക്ക് കൊണ്ടുപോകുകയുമാണ് പതിവ്. ഇതിനായി അഞ്ച് മുതൽ ആറ് ദിവസം വരെ എടുക്കും. അപ്പോഴേക്കും ഉൽപ്പന്നങ്ങൾക്ക് ഗുണനിലവാരം നഷ്ടപ്പെടും.
വിലയിടിഞ്ഞതോടെ പല കർഷകരും തങ്ങളുടെ കൃഷിയിടങ്ങളിൽ തക്കാളി വിളവെടുപ്പ് പോലും നടത്തിയിട്ടില്ല. ഏക്കറിന് 3 ലക്ഷം മുതൽ 5 ലക്ഷം രൂപ വരെയെങ്കിലും തക്കാളി കൃഷിക്കായി ചെലവഴിക്കുന്നവരാണ് മിക്ക കർഷകരും.
കിലോയ്ക്ക് 100 രൂപയ്ക്ക് മുകളിൽ വിറ്റ തക്കാളി ഇപ്പോൾ ബെംഗളൂരു മാർക്കറ്റിൽ കിലോയ്ക്ക് 20നും 30 രൂപയ്ക്കും ഇടയിലാണ് വിൽക്കുന്നത്. അടുത്ത ഏതാനും മാസത്തേക്ക് തക്കാളി വില ഇതേ രീതിയിൽ തന്നെ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. നവംബർ ആരംഭിക്കുന്നതോടെ വിലയിൽ നേരിയ വർധന ഉണ്ടായേക്കുമെന്ന് കോലാറിലെ തക്കാളി കർഷകർ വിശദീകരിച്ചു.
TAGS: KARNATAKA | TOMATO
SUMMARY: Tomato rates drop in Karnataka markets as excessive production leads to glut