ബെംഗളൂരു : കുടകിലെ സ്വകാര്യ എസ്റ്റേറ്റിന് സമീപത്തായി രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി രണ്ടുകാട്ടാനകളെ ചരിഞ്ഞനിലയിൽ കണ്ടെത്തി. വിരാജ്‌പേട്ട് അമ്മതിക്ക് സമീപം ഹച്ചിനാട് ഗ്രാമത്തിലെ ഒണ്ടിയങ്ങാടിയിൽ തടാകത്തിലെ ചെളിയിൽ മുങ്ങിയാണ് ഒരുകാട്ടാന ചരിഞ്ഞത്. വെള്ളം കുടിക്കാനിറങ്ങിയപ്പോൾ ചെളിയിൽ താഴ്ന്നുപോയതാണെന്നാണ് നിഗമനം. ചെരിഞ്ഞ കൊമ്പനാനയ്ക്ക് ഏകദേശം 13 വയസ്സ് പ്രായമുണ്ടെന്ന് കരുതുന്നു.
മറ്റൊന്ന് വൈദ്യുതാഘാതമേറ്റ് മരിച്ചു. ഗോണിക്കുപ്പ അർവതൊക്കുലുവിലെ കാപ്പിത്തോട്ടത്തിലാണ് മറ്റൊരാനയെ ചരിഞ്ഞനിലയിൽ കണ്ടെത്തിയത്. ഏകദേശം 10 വയസ്സുള്ള കാട്ടാനയാണ് ചരിഞ്ഞത്. ഡിസിഎഫ് ജഗനാഥ് സംഭവസ്ഥലം സന്ദർശിച്ചു. വൈദ്യുതിത്തൂണിൽനിന്ന് ഷോക്കേറ്റാണ് മരണമെന്ന് വനംവകുപ്പുദ്യോഗസ്ഥർ പറഞ്ഞു.
കഴിഞ്ഞയാഴ്ച കുടക് വിരാജ്‌പേട്ട് കെടമുല്ലൂർ ഗ്രാമപ്പഞ്ചായത്തിലെ പഴങ്കാലയില്‍ നിർമാണത്തിലുള്ള കിണറ്റിൽ വീണ് കാട്ടാന ചരിഞ്ഞിരുന്നു.
<BR>
TAGS : KODAGU | MADIKKERI | ELEPHANT
SUMMARY : Two elephants found dead in Kodagu