തൃശൂര്‍: അവിവാഹിതരായ മാതാപിതാക്കള്‍ നവജാത ശിശുക്കളെ കൊന്നു കുഴിച്ചുമൂടിയെന്ന് വെളിപ്പെടുത്തല്‍. തൃശൂര്‍ പുതുക്കാടാണ് സംഭവം. ഇന്നലെ വൈകുന്നേരമാണ് രണ്ട് നവജാതശിശുക്കളുടെ അസ്ഥികൾ സഞ്ചിയിലാക്കി യുവാവ് പുതുക്കാട് പോലീസ് സ്റ്റേഷനിലെത്തിയത്. അന്ത്യകർമങ്ങൾ ചെയ്യാനായി തൻ്റെ കാമുകി തന്നതാണ് ഇവയെന്നായിരുന്നു യുവാവിൻ്റെ വെളിപ്പെടുത്തൽ. സംഭവം കേട്ട് ആദ്യം ഞെട്ടിയ പോലീസ് യുവതിയെയും സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി. തുടര്‍ന്ന് ഇരുവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. പുതുക്കാട് വെള്ളിക്കുളങ്ങര സ്വദേശിയായ 26 കാരനേയും 21 കാരിയേയുമാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
മൂന്നു വര്‍ഷം മുമ്പാണ് ആദ്യ സംഭവം. അവിവാഹിതരായ ഇവര്‍ക്ക് ഒരു കുട്ടി ജനിച്ചു. സ്വന്തം വീട്ടിലെ ശുചിമുറിയിൽ വെച്ചായിരുന്നു പ്രസവം. എന്നാല്‍ പ്രസവശേഷം കുട്ടി മരിച്ചതായും, കുഞ്ഞിനെ കുഴിച്ചിട്ടതായും യുവതി കാമുകനോട് പറഞ്ഞിരുന്നു. ഏതെങ്കിലും തരത്തിലുള്ള ദോഷമുണ്ടെങ്കില്‍ പരിഹാര ക്രിയ ചെയ്യണമെന്നും, അതിനായി കുട്ടിയുടെ അസ്ഥി പെറുക്കി സൂക്ഷിക്കണമെന്നും യുവതി കാമുകനോട് പറഞ്ഞു. തൊട്ടടുത്ത വർഷവും ഇവർക്ക് മറ്റൊരു കുഞ്ഞുകൂടി പിറന്നു. അതിനെയും കുഴിച്ചിട്ടതിനുശേഷം അസ്ഥികൾ പെറുക്കി സൂക്ഷിക്കുകയായിരുന്നു. യുവതിയുടെ കാര്യത്തിൽ ചില സംശയങ്ങൾ തോന്നിയതോടെയാണ് യുവാവ് അസ്ഥികഷ്ണങ്ങളുമായി സ്റ്റേഷനിലെത്തിയത്.
ഇവരുടെ വിശദമായ മൊഴി ശേഖരിച്ചുകൊണ്ടിരിക്കുകയാണ്. 21കാരിയേയും കാമുകനേയും പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. രണ്ട് നവജാതശിശുക്കളും പ്രസവാനന്തരമുണ്ടായ ആരോഗ്യപ്രശ്‌നങ്ങള്‍ മൂലം മരിച്ചതാണോ, അതോ കൊലപ്പെടുത്തിയ ശേഷം കുഴിച്ചുമൂടിയതാണോ എന്ന് പോലീസ് പരിശോധിച്ചു വരികയാണ്. വിശദമായ ചോദ്യം ചെയ്യലിലൂടെയേ ഇക്കാര്യത്തിൽ വ്യക്തത ലഭിക്കുകയുള്ളൂവെന്ന് പോലീസ് സൂചിപ്പിച്ചു.
SUMMARY: Two newborn babies buried; unmarried couple in custody in Thrissur