കൊച്ചി: തദ്ദേശ തിരഞ്ഞെടുപ്പിൽ കാലിടറി ട്വന്റി 20. ഭരണത്തിലിരുന്ന നാല് പഞ്ചായത്തുകളിൽ രണ്ടെണ്ണം നഷ്ടമായി. ഇതുകൂടാതെ ഒരു ബ്ലോക്ക് പഞ്ചായത്തും ട്വന്റി 20ക്ക് നഷ്ടമായി. ട്വന്റി 20 ഭരിച്ചിരുന്ന കുന്നത്തുനാട്, മഴുവന്നൂര്‍ പഞ്ചായത്ത് യുഡിഎഫ് പിടിച്ചെടുത്തു. കിഴക്കമ്പലം പഞ്ചായത്തിൽ അവസാന ഘട്ടം വരെ കടുത്ത മത്സരമാണ് നേരിട്ടത്. ഐക്കരനാട് പഞ്ചായത്തിൽ മുഴുവൻ വാർഡുകളിലും ജയിച്ചതും തിരുവാണിയൂരിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായതും നേട്ടമായി പറയാം. കഴിഞ്ഞ തവണ ജയിച്ച വടവുകോട് ബ്ലോക്ക് പഞ്ചായത്തും ജില്ലാ പഞ്ചായത്ത് ഡിവിഷനും ഇത്തവണ കൈവിട്ടു.
കിഴക്കമ്പലം പഞ്ചായത്തിൽ കഴിഞ്ഞ തവണ ഒരു വാർഡ് മാത്രം നഷ്ടമായിടത്ത്, ഇത്തവണ ജയിച്ചത് 21ൽ 15 ഇടത്ത് മാത്രമാണ്. തിരിച്ചടികൾക്കിടയിലും 16 വാർഡുള്ള പൂതൃക്ക പഞ്ചായത്തിൽ 7 സീറ്റുകൾ നേടി യുഡിഎഫിന് ഒപ്പം എത്തി. തിരുവാണിയൂർ പഞ്ചായത്തിൽ എൽഡിഎഫിനെ പരാജയപ്പെടുത്തിയാണ് ട്വന്റി 20 ഭരണം നേടിയിട്ടുള്ളത്.
അതേസമയം മറ്റു പാർട്ടികൾ ട്വന്റി 20യെ തോൽപ്പിക്കാൻ ഐക്യമുന്നണിയുമായി പ്രവർത്തിച്ചത് തിരിച്ചടിയായെന്നാണ് നേതൃത്വത്തിന്റെ വിശദീകരണം. അതേസമയം ഇടുക്കി പഞ്ചായത്തിൽ പാർട്ടി അക്കൗണ്ട് തുറന്നിട്ടുണ്ട്. ജില്ലയിലെ മണക്കാട് പഞ്ചായത്തിലെ ഒന്നാം വാർഡിലാണ് ട്വന്റി 20 വിജയിച്ചത്. ആദ്യമായാണ് പാർട്ടി ജില്ലയിൽ അക്കൗണ്ട് തുറക്കുന്നത്.
SUMMARY: UDF breaks the strongholds of Twenty20














