മുംബൈ: മഹാരാഷ്ട്ര മുന്‍ മന്ത്രിയും എന്‍സിപി അജിത് പവാര്‍ പക്ഷത്തെ നേതാവുമായിരുന്ന ബാബ സിദ്ധിഖിയെ വെടിവച്ചുകൊന്നതിനുപിന്നിൽ അധോലോക നായകൻ ലോറന്‍സ് ബിഷ്‌ണോയ്ക്ക് പങ്കുള്ളതായി പോലീസ് സംശയിക്കുന്നു. ആ നിലയ്ക്കാണ് അന്വേഷണം മുന്നോട്ടുപോകുന്നതും. കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ കർനൈൽ സിംഗ്, ധരംരാജ് കശ്യപ് എന്നിവർ ബിഷ്‌ണോയ് സംഘത്തിലെ അംഗങ്ങളാണെന്നാണ് പോലീസ് പറയുന്നത്. ചോദ്യം ചെയ്യലിൽ അവർ ഇക്കാര്യം സമ്മതിച്ചിട്ടുണ്ട്. കഴിഞ്ഞ ഒരു മാസമായി തങ്ങള്‍ സിദ്ദിഖിയെ നിരീക്ഷിക്കുകയായിരുന്നുവെന്നാണ് പ്രതികള്‍ പോലീസിന് മൊഴി നല്‍കിയത്. സംഘത്തിൽ ഉൾപ്പെട്ട മൂന്നാമനായി തിരച്ചിൽ തുടരുകയാണ്.
അതേസമയം സംഭവത്തിന് സല്‍മാന്‍ ഖാന്റെ വീടിനു നേരെയുണ്ടായ വെടിവെപ്പുമായി ബന്ധമുണ്ടോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്. എന്നാല്‍ സിദ്ദിഖിക്ക് ബിഷ്‌ണോയ് സംഘത്തിന്റെ ഭീഷണിയൊന്നുമുണ്ടായിരുന്നില്ലെന്ന് പോലീസ് അറിയിച്ചു.
ഇന്നലെ രാത്രിയായിരുന്നു സിദ്ദിഖി വെടിയേറ്റ് മരിച്ചത്. മുംബൈ ബാന്ദ്രയിൽ വച്ച് ഇന്നലെ വൈകുന്നേരമാണ് വെടിയേറ്റത്. ഗുരുതര പരുക്കുകളോടെ മുംബൈയിലെ ലീലാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. തോക്കുമായി എത്തിയ അക്രമികള്‍ ബാബ സിദ്ധിഖിക്ക് നേരെ മൂന്നിലേറെ തവണ വെടിയുതിര്‍ത്തു. നെഞ്ചിലും വയറിലുമാണ് അദ്ദേഹത്തിന് പരിക്കേറ്റത്. അദ്ദേഹത്തിന്റെ മകനും ബാന്ദ്രയിലെ സിറ്റിംഗ് എംഎല്‍എയുമായ സീഷിന്റെ ഓഫീസില്‍ വച്ചാണ് സിദ്ധിഖിക്ക് വെടിയേറ്റത്. സംഭവ സ്ഥലത്ത് നിന്ന് ആറ് ബുള്ളറ്റ് ഷെല്ലുകള്‍ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. വെടിവെക്കാന്‍ ഉപയോഗിച്ച പിസ്റ്റളും സ്ഥലത്ത് നിന്നും ലഭിച്ചു. 9.9 എംഎം പിസ്റ്റളാണ് കൊലപാതകത്തിന് ഉപയോഗിച്ചതെന്നാണ് റിപ്പോര്‍ട്ട്. നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് നടുക്കുന്ന സംഭവം.
നിരവധി തവണ എംഎല്‍എയായ ബാബ സിദ്ദിഖി, 2004 -2008 കാലഘട്ടത്തില്‍ ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രിയായിരുന്നു. നേരത്തെ മുംബൈയിലെ മുന്‍സിപ്പല്‍ കൗണ്‍സിലറായും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 8 വര്‍ഷത്തെ കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ച് കഴിഞ്ഞ ഫെബ്രുവരി എട്ടിന് പാര്‍ട്ടി പ്രാഥമിക അംഗത്വത്തില്‍ നിന്ന് സിദ്ദിഖി രാജിവെച്ചിരുന്നു. പിന്നീട് അജിത്ത് പവാറിന്റെ എന്‍സിപിയില്‍ ചേരുകയായിരുന്നു. ബോളിവുഡില്‍ വലിയ സ്വാധീനമുള്ള രാഷ്ട്രീയ നേതാവ് കൂടിയാണ് സിദ്ദിഖി.
<BR>
TAGS: BABA SIDDIQUE MURDER | MAHARASHTRA
SUMMARY : Underworld boss Lawrence Bishnoi suspected to be behind Baba Siddiqui’s murder; Two people have been arrested so far