അനധികൃത പണമിടപാട് കേസില്‍ പങ്കുണ്ടെന്ന ആരോപണത്തെതുടര്‍ന്ന് കര്‍ണാടക എസ്.ടി ക്ഷേമ മന്ത്രി ബി. നാഗേന്ദ്ര രാജിവച്ചു. രാജിക്കത്ത് നാഗേന്ദ്ര മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് കൈമാറി. വാത്മീകി കോര്‍പറേഷന്‍ അഴിമതിക്കേസിലാണ് നാഗേന്ദ്രക്കെതിരെ ആരോപണമുയര്‍ന്നത്. അതേസമയം, ഹൈക്കമാന്റുമായി ആലോചിച്ച് രാജിയില്‍ തീരുമാനമെടുക്കുമെന്ന് സിദ്ധരാമയ്യ പ്രതികരിച്ചു.
വിഷയത്തില്‍ ബിജെപി ഇന്ന് നിയമസഭയ്ക്കു പുറത്ത് പ്രതിഷേധിച്ചിരുന്നു. ഗോത്രവികസനത്തിനായി രൂപീകരിച്ച കോർപറേഷന് കീഴില്‍ ഉള്ള 187 കോടി രൂപ വിവിധ അക്കൗണ്ടുകളിലേക്ക് തിരിമറി നടത്തി മാറ്റി എന്നതാണ് കേസ്. കോർപറേഷന്റെ അക്കൗണ്ട്സ് സൂപ്രണ്ട് ചന്ദ്രശേഖറിനെ മരിച്ച നിലയില്‍ മെയ് 26-ന് കണ്ടെത്തിയിരുന്നു. തിരിമറി നടന്നത് മന്ത്രി കൂടി അറിഞ്ഞാണെന്ന് ഉദ്യോഗസ്ഥൻ ആത്മഹത്യ കുറിപ്പും എഴുതി വച്ചിരുന്നു.
കേസില്‍ കോർപ്പറേഷന്റെ എംഡി ജെജി പത്മനാഭയെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രിയുടെ രാജി. അഞ്ചുപേജുള്ള ആത്മഹത്യക്കുറിപ്പില്‍ ചന്ദ്രശേഖര്‍ മേലുദ്യോഗസ്ഥരുടെയും മന്ത്രിയുടെയും പേര് പരാമര്‍ശിച്ചിരുന്നു. കോര്‍പറേഷന്‍ മാനേജിങ് ഡയറക്ടര്‍ ജെ.ജി. പത്മനാഭ്, അക്കൗണ്ട്സ് ഓഫിസര്‍ പരശുറാം ജി.ദുരുകണ്ണവര്‍, യൂനിയന്‍ ബേങ്ക് ഓഫ് ഇന്ത്യ ചീഫ് മാനേജര്‍ സുചിസ്മിത റാവല്‍ എന്നിവരുടെ പേരുകളായിരുന്നു ആത്മഹത്യ കുറിപ്പിലുണ്ടായിരുന്നത്.
തുടര്‍ന്ന് ഇതേക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍ വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രി സിദ്ധരാമയ്യ വളരെ ഗൗരവത്തോടെയാണ് കേസ് കാണുന്നതെന്നും ഉദ്യോഗസ്ഥരില്‍ നിന്ന് വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും പറഞ്ഞിരുന്നു. സംഭവത്തില്‍ പ്രതിപക്ഷമായ ബി ജെ പി ഇന്ന് പ്രതിഷേധിച്ചിരുന്നു.
TAGS: VATMIKI SCAM, B NAGENDRA, KARNATAKA
KEYWORDS: Vatmiki Corporation Scam; Minister B Nagendra has resigned