ബെംഗളൂരു: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഉന്നയിച്ച വോട്ട് കൊള്ള ആരോപണത്തില്‍ രാജ്യത്തെ ആദ്യ അറസ്റ്റ് കര്‍ണാടകയില്‍ രേഖപ്പെടുത്തി. ബംഗാള്‍ സ്വദേശി ബാപി ആദ്യയെയാണ് എസ്‌ഐടി അറസ്റ്റ് ചെയ്‌തത്. ആലന്ദ് മണ്ഡലത്തിലെ വോട്ടുകള്‍ കൂട്ടത്തോടെ വെട്ടിമാറ്റിയ കേസിലാണ് അറസ്റ്റ്. കേസിലെ പണമിടപാട് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് അറസ്റ്റ്.
ഒടിപി ബിജെപി നേതാവിന്റെ ഡേറ്റ സെന്ററിലെത്തിച്ച് നല്‍കിയെന്നും ഇതിനായി പ്രത്യേക വെബ്‌സൈറ്റ് ഉപയോഗിച്ചുവെന്നും അന്വേഷണത്തില്‍ കണ്ടെത്തി. ഡേറ്റാ സെന്ററും ഇയാളുമായി നടത്തിയ പണമിടപാടിന്റെ രേഖകളും കണ്ടെടുത്തു. ബിജെപി നേതാവ് സുഭാഷ് ഗുട്ടേദാറാണ് വോട്ടുവെട്ടലിന് കരാർ നല്‍കിയത്. ബാപി ആദ്യയുടെ ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട് നടന്ന ഇടപാടുകള്‍ കണ്ടെത്തിയതിനെത്തുടർന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തതെന്ന് അധികൃതർ പറഞ്ഞു.
സെപ്‌തംബർ 18ന് നടത്തിയ ഒരു വാർത്താസമ്മേളനത്തിലാണ് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി വോട്ട് ചോരി ആരോപണം ഉയർത്തിയത്. 2023ലെ കർണാടക നിയമസഭ തിരഞ്ഞെടുപ്പിനും കഴിഞ്ഞ വർഷത്തെ പൊതുതിരഞ്ഞെടുപ്പിനും മുന്നോടിയായി വൻതോതില്‍ വോട്ടർമാരുടെ പേരുകള്‍ വെട്ടിക്കുറച്ചുവെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍, ഈ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് പറഞ്ഞ് ബിജെപിയും തിരഞ്ഞെടുപ്പ് കമ്മീഷനും തള്ളിക്കളഞ്ഞിരുന്നു.
SUMMARY: Vote rigging allegations; Country’s first arrest recorded in Karnataka













