വയനാട്: മുണ്ടക്കൈ ദുരിതബാധിതർക്ക് സാധ്യമായ എല്ലാ സഹായവും ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളത്തോട് വിശദമായ മെമ്മോറണ്ടം ആവശ്യപ്പെട്ടിട്ടുണ്ട്. വയനാടിന്റെ പുനർനിർമാണത്തിന് സമഗ്ര പദ്ധതി സമർപ്പിക്കാനും നിർദേശിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. കലക്ടറേറ്റില്‍ ചേർന്ന അവലോകനയോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദുരിതബാധിതർ ഒരിക്കലും ഒറ്റക്കാവില്ല. പുനരധിവാസത്തിന് ഒരിക്കലും പണത്തിന്റെ കുറവുണ്ടാകില്ല. സഹായം ഏത്രയും വേഗം നല്‍കുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. വാർത്താസമ്മേളനത്തിന് ശേഷം അദ്ദേഹം വയനാട്ടില്‍ നിന്ന് മടങ്ങി. ദുരന്തബാധിതര്‍ക്കൊപ്പം നില്‍ക്കുകയാണ് ഏറ്റവും പ്രധാനം. അവര്‍ ഒറ്റക്ക് അല്ല. താന്‍ പല ദുരന്തങ്ങളും നേരില്‍ കണ്ടിട്ടുണ്ട്. അതിന്റെ ബുദ്ധിമുട്ടുകള്‍ തനിക്ക് മനസിലാകുമെന്നും അദ്ദേഹം പറഞ്ഞു.
ദുരന്തത്തില്‍ നൂറ് കണക്കിനാളുകള്‍ക്കാണ് എല്ലാം നഷ്ടമായത്. ദുരന്തത്തില്‍ എല്ലാനഷ്ടമായവരെ സംരക്ഷിക്കുയെന്നത് നമ്മുടെ കടമയാണെന്നും മോദി പറഞ്ഞു. ഇക്കാര്യത്തില്‍ കേന്ദ്രം ഉദാരമായ സമീപനം സ്വീകരിക്കുമെന്നും പണമില്ലാത്തതിനാല്‍ പുനരധിവാസം മുടങ്ങില്ലന്നും അദ്ദേഹം പറഞ്ഞു. നേരത്തെ ചൂരല്‍മല അടക്കം ഉരുള്‍പൊട്ടലുണ്ടായ പ്രദേശങ്ങള്‍ പ്രധാനമന്ത്രി സന്ദർശിച്ചിരുന്നു.
മേപ്പാടിയിലെ ദുരിതാശ്വാസ ക്യാമ്പിലും വിംസ് ആശുപത്രിയിലും എത്തിയ പ്രധാനമന്ത്രി ദുരിതബാധിതരെ നേരില്‍ക്കണ്ട് കാര്യങ്ങള്‍ ആരായുകയും ചെയ്തിരുന്നു. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, ചീഫ് സെക്രട്ടറി, ജില്ലാ കലക്ടർ തുടങ്ങിയവരും പ്രധാനമന്ത്രിക്കൊപ്പമുണ്ടായിരുന്നു.
TAGS : WAYANAD LANDSLIDE | PRIME MINiSTER
SUMMARY : Kerala is not alone, the country is with us; The Prime Minister said that all possible help will be given to the affected people