കണ്ണൂര്‍: കണ്ണൂരിൽ 30 പവന്‍ സ്വര്‍ണവും നാല് ലക്ഷം രൂപയും കവര്‍ച്ച ചെയ്യപ്പെട്ട വീട്ടിലെ യുവതിയെ കര്‍ണാടകയിലെ ലോഡ്ജില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി.
കല്യാട് ചുങ്കസ്ഥാനത്തെ കെ.സി. സുമതയുടെ വീട്ടിലാണ് വെള്ളിയാഴ്ച പട്ടാപ്പകൽ മോഷണം നടന്നത്. സുമതയുടെ വിദേശത്തുള്ള മകൻ എ.പി. സുഭാഷിന്റെ ഭാര്യ കർണാടക ഹുൺസൂർ സ്വദേശിനി ദർഷിത (22) യെയാണ് മൈസുരു സാലിഗ്രാമത്തിലെ ലോഡ്ജിൽ കൊലചെയ്യപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് കർണാടക പോലീസ് കസ്റ്റഡിയിലാണ്. ഇയാളെ ഇരിക്കൂര്‍ പോലീസ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും. മോഷണം പോയ സ്വര്‍ണവും പണവും ഇതുവരെ കണ്ടെത്തിയിട്ടില്ല.
വെള്ളിയാഴ്ചയാണ് 30 പവന്‍ സ്വര്‍ണവും നാല് ലക്ഷം രൂപയും കണ്ണൂര്‍ കല്യാട്ടെ കെ സി സുമലതയും കുടുംബവും താമസിക്കുന്ന വീട്ടില്‍ നിന്ന് മോഷണം പോയത്. സുമതയും മറ്റൊരു മകന്‍ സൂരജും ചെങ്കല്‍ ക്വാറിയില്‍ ജോലിക്കായി പോയിരുന്നു. ഇതിനുശേഷമാണ് മൂത്തമകന്റെ ഭാര്യയായ ദര്‍ശിതയും മകളും വീടുപൂട്ടി കര്‍ണാടകയിലേക്ക് പോയത്. അന്വേഷണത്തിന്റെ ഭാഗമായി പോലീസ് ബന്ധപ്പെട്ടപ്പോള്‍ ദര്‍ശിതയെ ഫോണില്‍ ലഭ്യമായിരുന്നില്ല.
സംശയം ബലപ്പെട്ടതിനാൽ പോലീസ് ഹുൺസൂരിലേക്ക് പോകാനിരിക്കെയാണ് കൊലപാതക വിവരം ലഭിച്ചത്. കർണാടക സ്വദേശിയായ ഒരാളെയാണ് കർണാടക സാലിഗ്രാമ പോലീസ് അറസ്റ്റ് ചെയ്തത്. കൊലപാതകത്തിലും മോഷണത്തിലും ഇയാൾക്കും ബന്ധമുണ്ടെന്നാണ് പോലീസിന് ലഭിച്ച വിവരം. മോഷണത്തിലും കൊലപാതകത്തിലും കൂടുതൽ പേർക്ക് പങ്കുണ്ടെന്ന സംശയവുമുണ്ട്. അന്വേഷണസംഘം ഹുൺസൂരിലെത്തിയിട്ടുണ്ട്. ദർഷിതക്ക് രണ്ടരവയസ്സുള്ള മകളുണ്ട്. കുട്ടിയെ ഹുൺസൂരിലെ വീട്ടിലാക്കിയാണ് ദർഷിത സുഹൃത്തിനൊപ്പം പോയതെന്നാണ് വിവരം.
SUMMARY: Woman from Kannur house robbed of gold and cash found murdered in Hunsur, Karnataka
SUMMARY: Woman from Kannur house robbed of gold and cash found murdered in Hunsur, Karnataka