
പാലക്കാട്: നഗരമധ്യത്തിലെ ഏറ്റവും തിരക്കേറിയ ജംഗ്ഷനിലെ നടുറോഡില്‍ നിസ്കരിച്ച് വീട്ടമ്മ. ഐഎംഎ ജംഗ്ഷനില്‍ ഇന്നുച്ചയ്ക്കു പന്ത്രണ്ടരയ്ക്കാണ് സംഭവം. ഗതാഗതക്കുരുക്ക് രൂക്ഷമായതോടെ വിവരമറിഞ്ഞെത്തിയ പോലീസ് ഇടപെട്ട് വീട്ടമ്മയെ നീക്കി. കോയമ്പത്തൂർ കുനിയംപുത്തൂരിലെ അനീസയാണ് നടുറോഡില്‍ നിസ്കാര പ്രാർഥനയ്ക്കു ഒരുങ്ങിയത്.
പ്രതിഷേധത്തിന്റെ ഭാഗമായി ആയിരുന്നു വീട്ടമ്മയുടെ നടുറോഡിലുള്ള നിസ്കാരം. മരണപ്പെട്ട തന്റെ ഭർത്താവിനു അവകാശപ്പെട്ട ഭൂമിയുടെ വിഹിതം അദ്ദേഹത്തിന്റെ സഹോദരന്മാർ വീതംവച്ചെടുത്തുവെന്ന് അനീസ ഇടയ്ക്കിടെ പറയുന്നുണ്ടായിരുന്നു. കൊല്ലങ്കോട് നെണ്ടൻകിഴായയിലാണ് ഭർത്താവിന്റെ വീട്. ആകെ എട്ടുസെന്റ് ഭൂമിയിലാണ് ഇവർക്കും അവകാശമുളളത്. എന്നാല്‍, സ്വത്ത് വീതംവയ്ക്കലില്‍തന്നെ ഒഴിവാക്കിയതിനെതിരേയാണ് വീട്ടമ്മ പ്രതിഷേധ നിസ്കാര സമരം നടത്തിയത്.
വീട്ടമ്മയെ തൊട്ടടുത്തുള്ള ടൗണ്‍ സൗത്ത് പോലീസ് സ്റ്റേഷനിലേക്കു മാറ്റി. ഇവരുടെ സഹോദരനെ സ്റ്റേഷനിലേക്കു വിളിപ്പിച്ചിട്ടുണ്ട്. രണ്ട് മക്കളുണ്ടെന്നും തനിക്കു നീതി കിട്ടണമെന്നുമാണ് വീട്ടമ്മയുടെ ആവശ്യം. ഇവർക്ക് ഒപ്പമുണ്ടായിരുന്നസഹോദരൻ മറ്റൊരു കടയിലേക്കു പോയ സമയത്തായിരുന്നു വീട്ടമ്മയുടെ നിസ്കാര പ്രതിഷേധ സമരം.
SUMMARY: Woman praying in the middle of the road in Palakkad














