ബെംഗളൂരു: 2028ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ യശ്വന്ത്പുര മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥിയായി എം. രുദ്രേഷിനെ മുൻ മുഖ്യമന്ത്രി ബി.എസ്. യെഡിയൂരപ്പ പ്രഖ്യാപിച്ചു. രുദ്രേഷിന്റെ ജന്മദിനാഘോഷങ്ങൾക്കിടെയാണ് ബിജെപി ദേശീയ പാർലമെന്ററി സമിതി അംഗം കൂടിയായ യെഡിയൂരപ്പയുടെ പ്രഖ്യാപനം. രുദ്രേഷിനെ സ്ഥാനാർഥിയാക്കണമെന്ന് ജനങ്ങളാണ് തീരുമാനിച്ചതെന്നും വലിയ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കണമെന്നും യെഡിയൂരപ്പ ആവശ്യപ്പെട്ടു. ബിജെപി പുറത്താക്കിയ വിമത നേതാവ് എസ്.ടി. സോമശേഖറാണ് നിലവിൽ യശ്വന്ത്പുര എംഎൽഎ.
എന്നാൽ യെഡിയൂരപ്പയുടെ പ്രഖ്യാപനത്തിൽ സഖ്യകക്ഷിയായ ജെഡിഎസ് അതൃപ്തി പരസ്യമാക്കി. മണ്ഡലത്തിൽ സ്ഥാനാർഥിത്വം ലക്ഷ്യമിടുന്ന ദൾ എംഎൽസി ജവറായ് ഗൗഡ പ്രഖ്യാപനത്തിനെതിരെ രംഗത്തെത്തി. ദൾ,ബിജെപി നേതാക്കൾ സംയുക്തമായാണ് സഖ്യത്തിന്റെ സ്ഥാനാർഥികളെ തീരുമാനിക്കുന്നതെന്നും യെഡിയൂരപ്പയുടെ പരാമർശം പ്രവർത്തകരിൽ ആശയക്കുഴപ്പമുണ്ടാക്കുമെന്നും ഗൗഡ പ്രതികരിച്ചു.
എന്നാൽ മുതിർന്ന നേതാവായ യെഡിയൂരപ്പ തന്റെ അഭിപ്രായം പ്രകടിപ്പിച്ചതാണെന്നും പാർട്ടി നേതാക്കളെ തീരുമാനിക്കുന്നത് ബിജെപി ദേശീയ നേതൃത്വമാണെന്നും സംസ്ഥാന പ്രസിഡന്റ് ബി.വൈ. വിജയേന്ദ്ര പ്രതികരിച്ചു. 2013, 2018,2023 നിയമസഭാ തിരഞ്ഞെടുപ്പുകളിലും 2019ലെ ഉപതിരഞ്ഞെടുപ്പിലും ജവറായ് ഗൗഡയെ പരാജയപ്പെടുത്തിയാണ് എസ്.ടി. സോമശേഖർ എംഎൽഎയായത്.
SUMMARY: Yediyurappa announces Rudresh as Yeswanthpur BJP candidate.