കോതമംഗലം: കുട്ടമ്പുഴയിലെ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട എല്‍ദോസിന്റെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ ഇന്ന് നടക്കും. കളമശ്ശേരി മെഡിക്കല്‍ കോളേജിലാണ് പോസ്റ്റുമോര്‍ട്ടം നടപടികള്‍ നടക്കുക. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. ഇന്ന് കുട്ടമ്പുഴ പഞ്ചായത്തില്‍ ജനകീയ സമിതിയുടെ നേതൃത്വത്തില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. വൈകിട്ട് മൂന്നുമണിക്ക് കോതമംഗലത്ത് പ്രതിഷേധ സംഗമവും നടക്കും.
ഇന്നലെ രാത്രി നാടകീയമായ സംഭവങ്ങളാണ് എല്‍ദോസിന്റെ മരണത്തെ തുടര്‍ന്ന് അരങ്ങേറിയത്. പ്രതിഷേധവുമായി നാട്ടുകാര്‍ സംഘടിക്കുകയും മൃതദേഹം മാറ്റാന്‍ അനുവദിക്കാതിരിക്കുകയും ചെയ്തു. ചര്‍ച്ചകള്‍ക്കൊടുവില്‍ നാട്ടുകാരുടെ ആവശ്യങ്ങളില്‍ ജില്ലാ കളക്ടര്‍ ഉറപ്പു നല്‍കിയതോടെ പ്രതിഷേധം താല്‍ക്കാലികമായി നാട്ടുകാര്‍ അവസാനിപ്പിച്ചത്. ചര്‍ച്ചയിലെ തീരുമാനങ്ങള്‍ അറിയിച്ച ശേഷം മൃതദേഹം മാറ്റാൻ അനുവാദം നല്‍കണമെന്ന് കളക്ടര്‍ നാട്ടുകാരോട് കൈക്കൂപ്പി അപേക്ഷിക്കുകയായിരുന്നു. അടിയന്തര ധനസഹായയമായി 10 ലക്ഷം രൂപ ഉടൻ തന്നെ മരിച്ച എല്‍ദോസിന്‍റെ കുടുംബത്തിന് കൈമാറും. ഡിഎഫ്ഒ ചെക്ക് ഒപ്പിട്ടു നല്‍കിയിട്ടുണ്ടെന്ന് കളക്ടര്‍ വ്യക്തമാക്കി.
തൃശൂരിൽ സെക്യൂരിറ്റി ഉദ്യോഗസ്ഥനായി ജോലി ചെയ്യുകയായിരുന്ന എൽദോസ് ഇന്നലെ രാത്രി എട്ടര മണിയോടെ ജോലി കഴിഞ്ഞ് വീട്ടിലേയ്ക്ക് മടങ്ങുന്നതിനിടെയാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. കെഎസ്‌ആർടിസി ബസിറങ്ങി വീട്ടിലേയ്ക്ക് നടക്കുകയായിരുന്നു യുവാവ്. വഴിയിൽ വഴിവിളക്കുകൾ ഇല്ലാതിരുന്നതിനാൽ കൂരിരുട്ടിൽ കാട്ടാന നിൽക്കുന്നത് എൽദോസിന് കാണാൻ കഴിഞ്ഞില്ല. എൽദോസിനെ മരത്തിലടിച്ച് കൊലപ്പെടുത്തയതിനുശേഷം കാട്ടാന വഴിയിൽ എറിയുകയായിരുന്നു. ആനയുടെ ചവിട്ടേറ്റ നിലയില്‍ യുവാവിന്റെ മൃതദേഹം റോഡരികില്‍ നിന്നാണ് ലഭിച്ചത്.
<BR>
TAGS : ELEPHANT ATTACK | HARTHAL
SUMMARY : Youth dies in wild elephant attack; People’s hartal today in Kothamangalam and Kooampuzha