ന്യൂഡൽഹി: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ശിക്ഷിക്കപ്പെട്ട തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജെ. ജയലളിതയുടെ സ്വത്തുക്കള്‍ വിട്ട് നല്‍കണമെന്ന് ആവശ്യപ്പെട്ട് അവകാശികൾ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. ജസ്റ്റിസുമാരായ ബി. വി. നാഗരത്നയുടെയും സതീഷ് ചന്ദ്രശര്‍മ്മയുടെയും ബെഞ്ച് ആണ് ഹര്‍ജി പരിഗണിച്ചത്. ജയലളിതയുടെ അനന്തരവളായ ജെ. ദീപയാണ് ഹർജിക്കാരി. ഇവർക്ക് വേണ്ടി അഭിഭാഷകനായ എം. സത്യകുമാറാണ് ഹാജരായത്.
ജയലളിതയുടെ സ്വര്‍ണം വെള്ളി ആഭരണങ്ങള്‍ തിരികെ നല്‍കണമെന്നായിരുന്നു ഹര്‍ജിക്കാരിയുടെ ആവശ്യം. എന്നാൽ ജയലളിതയുടെ മരണത്തെ തുടര്‍ന്ന് കോടതി നടപടികള്‍ നിര്‍ത്തി വച്ചു എന്നതിനര്‍ത്ഥം അവര്‍ കുറ്റവിമുക്തയായി എന്നല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ജയലളിതയുടെ കേസിലെ വിചാരണക്കോടതിയുടെ വിധി പൂർണ്ണമായും പുനസ്ഥാപിച്ചുവെന്നും ജയലളിതയുടെ മരണം കാരണം അവർക്കെതിരായ നടപടികൾ മാത്രമാണ് ഇല്ലാതായതെന്നും ബെഞ്ച് വ്യക്തമാക്കി.
ഇക്കഴിഞ്ഞ ജനുവരി 13നാണ് സ്വത്തുക്കൾ കർണാടക സർക്കാരിന് കൈമാറാൻ കർണാടക ഹൈക്കോടതി ഉത്തരവിട്ടത്. കോടിക്കണക്കിന് രൂപയുടെ അനധികൃത സ്വത്ത് സമ്പാദന കേസിൽ അധികൃതർ പിടിച്ചെടുത്ത സ്വത്തുക്കൾ തിരികെ നൽകണമെന്ന ആവശ്യം ഹൈക്കോടതി തള്ളിയിരുന്നു.
TAGS: SUPREME COURT
SUMMARY: Supreme Court junks plea by Jayalalithaa heir to return confiscated assets in DA case