തിരുവനന്തപുരം: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച നാലുവയസുകാരന്‍ അസുഖം ഭേദമായി ആശുപത്രി വിട്ടു. അമീബിക് മസ്തിഷ്ക ജ്വരത്തെ അതിജീവിക്കുന്ന ഇന്ത്യയിലെ രണ്ടാമത്തെയാളാണിത്. ജൂലൈ 13നാണു കടുത്ത പനിയും തലവേദനയുമായി കോഴിക്കോട് സ്വദേശിയായ കുട്ടിയെ ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ എത്തിച്ചത്. പിസിആര്‍ ടെസ്റ്റില്‍ നൈഗ്ലേറിയ ഫൗളറി എന്ന അമീബയാണെന്ന് ഉറപ്പാക്കി രോഗം സ്ഥിരീകരിച്ചു.
വിദഗ്ധ പരിശോധനയില്‍ കുട്ടിക്ക് മസ്തിഷ്‌ക ജ്വരത്തിന്റെ പ്രാഥമിക ലക്ഷണങ്ങള്‍ ഉണ്ടായിരുന്നു. നട്ടെല്ലിലെ സ്രവം പരിശോധിച്ചു അമീബിക് മസ്തിഷ്‌ക ജ്വരമാണെന്നു പ്രാഥമികമായി സ്ഥിരീകരിച്ച ഉടന്‍ തന്നെ ചികിത്സ ആരംഭിച്ചു.ചികിത്സയുടെ എട്ടാം ദിവസം സ്രവം നോര്‍മലായി. 24 ദിവസത്തോളം ചികിത്സ തുടര്‍ന്നു.
ജൂലൈ 22ന് അമീബിക് മസ്തിഷ്ക ജ്വരം അതിജീവിച്ച ഇന്ത്യയിലെ ആദ്യത്തെ കേസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. തിക്കോടി സ്വദേശിയായ അഫ്‌നാന്‍ ജാസിം എന്ന പതിനാലുകാരനാണ് അന്ന് രോഗത്തെ അതിജീവിച്ചത്.
അമീബിക് മെനിഞ്ചോ എൻസെഫലൈറ്റിസ്
കെട്ടിക്കിടക്കുന്നതോ ഒഴുകുന്നതോ ആയ ജലസ്രോതസുകളുമായി ബന്ധമുള്ള ആളുകളിൽ അപൂർവമായി കാണുന്ന രോഗമാണ് അമീബിക് മെനിഞ്ചോ എൻസെഫലൈറ്റിസ്. ഈ അപൂർവ രോഗത്തെപ്പറ്റി ശാസ്ത്രീയമായ പഠനങ്ങളും പഠനഫലങ്ങളും വളരെ കുറവാണ്. സാധാരണമായി നേഗ്ലെറിയ ഫൗലേറി എന്ന അമീബ വിഭാഗത്തിൽപ്പെട്ട രോഗാണു തലച്ചോറിനെ ബാധിക്കുമ്പോഴാണ് രോഗം ഉണ്ടാകുന്നത്. ഈ രോഗം മനുഷ്യരിൽനിന്നു മനുഷ്യരിലേക്ക് പകരില്ല. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ ജീവിക്കുന്ന അമീബ മൂക്കിലെ നേർത്ത തൊലിയിലൂടെ മനുഷ്യശരീരത്തിൽ കടക്കുകയും തലച്ചോറിനെ ഗുരുതരമായി ബാധിക്കുന്ന മസ്തിഷ്‌കജ്വരം ഉണ്ടാക്കുകയുമാണ് ചെയ്യുന്നത്. ജലത്തിൽ സ്വതന്ത്രമായി ജീവിക്കുന്ന അമീബ ഒഴുക്കില്ലാത്ത ജലാശയങ്ങളിലാണ് പൊതുവേ കാണുന്നത്. നീർച്ചാലിലോ കുളത്തിലോ കുളിക്കുന്നത് വഴി അമീബ വിഭാഗത്തിൽപ്പെട്ട രോഗാണുക്കൾ മൂക്കിലെ നേർത്ത സുഷിരങ്ങൾ വഴി ബാധിക്കുന്നു. മനുഷ്യന്റെ ശരീരത്തിൽ കടക്കുകയും തലച്ചോറിനെ ഗുരുതരമായി ബാധിക്കുകയും എൻസെഫലൈറ്റിസ് ഉണ്ടാക്കാനിടയാക്കുകയും ചെയ്യുന്നു.
<br>
TAGS : AMOEBIC ENCEPHALITIS | KERALA
SUMMARY : Four-year-old boy cured of amoebic encephalitis; He is the second survivor of the disease in India