ബെംഗളൂരു: ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അർജുന്റെ ലോറി കണ്ടെത്തിയതിന് പിന്നാലെ വിങ്ങിപ്പൊട്ടി ലോറി ഉടമ മനാഫ്. തിരച്ചിലിന്റെ ഓരോ ഘട്ടത്തിലും നിരവധി പ്രതിസന്ധികള്‍ നേരിടേണ്ടി വന്നു. അർജുനെയും കൊണ്ടേ മടങ്ങൂ എന്ന് അവന്റെ അമ്മയ്ക്ക് കൊടുത്ത വാക്കാണ്. അത് പാലിച്ചുവെന്നും മനാഫ് പറഞ്ഞു.
തോല്‍ക്കാൻ എന്തായാലും മനസില്ല. അവനെയും കൊണ്ടേ പോകൂ. ആ വാക്ക് അമ്മയ്ക്ക് പാലിച്ചുകൊടുക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ലോറിക്ക് അധികം പരുക്കുണ്ടാകില്ലെന്ന് താൻ നേരത്തെ പറഞ്ഞതാണ്. കാബിന് അധികം പരുക്കുണ്ടാകില്ലെന്ന് പറഞ്ഞിരുന്നു. ഛിന്നിച്ചിതറില്ല എന്ന് നേരത്തെ പറഞ്ഞതാണെന്നും മനാഫ് പറഞ്ഞു.
എത്രയോ കാലമായി പറയുന്നു വണ്ടിക്കുള്ളില്‍ തന്നെ അര്‍ജുനുണ്ടെന്ന്. ആര്‍ക്കും വിശ്വാസം വന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇപ്പോള്‍ നോക്കികോളു വണ്ടിക്കുള്ളില്‍ അര്‍ജുനുണ്ട് എന്നും മാധ്യമങ്ങളോട് അദ്ദേഹം പ്രതികരിച്ചു. കാണാതായി 71-ാം ദിവസമാണ് കോഴിക്കോട് സ്വദേശി അർജുന്റെ ലോറി കണ്ടെത്തിയത്.
ജൂലൈ 16നായിരുന്നു ഷിരൂരിലെ മണ്ണിടിച്ചിലില്‍ അർജുനെ കാണാതാകുന്നത്. സംഭവം നടന്ന് മൂന്ന് ദിവസത്തിന് ശേഷമാണ് സംസ്ഥാന സർക്കാർ തിരച്ചില്‍ ആരംഭിച്ചത്. തുടർന്ന് കരയില്‍ മണ്ണിനടിയില്‍ അർജുന്‍റെ ട്രക്ക് ഉണ്ടാകാം എന്ന നിഗമനത്തില്‍ തെരച്ചില്‍ തുടർന്നെങ്കിലും കണ്ടെത്താനായില്ല.
പിന്നീട് ഗംഗാവാലി പുഴയിലേക്ക് തിരച്ചില്‍ വ്യാപിപ്പിച്ചെങ്കിലും കാലാവസ്ഥ പ്രതികൂലമായതും പുഴയിലെ ഒഴുക്ക് വർധിച്ചതും തിരച്ചിലിന് തിരിച്ചടി ആയിരുന്നു. പിന്നീട് ഒഴുക്ക് കുറഞ്ഞതോടെ ഡ്രെഡ്ജർ എത്തിച്ച് വീണ്ടും തെരച്ചില്‍ ആരംഭിക്കുകയായിരുന്നു. കഴിഞ്ഞ ദിവമാണ് ഗോവയില്‍ നിന്ന് ഡ്രെഡ്ജർ എത്തിച്ച് തെരച്ചില്‍ ആരംഭിച്ചത്. തുടർന്ന് അർജുന്‍റെ ലോറിയുടെ ഭാഗങ്ങളും തടി കഷണങ്ങളും കയറും ലഭിച്ചിരുന്നു.
TAGS : ARJUN RESCUE | SHIROOR LANDSLIDE
SUMMARY : ‘He will not be given to the Gangavali river, he has kept his promise to his mother’; Lorry owner Manaf