ബെംഗളൂരു: ഇഡ്ഡലി നിർമാണത്തിന് പ്ലാസ്റ്റിക് ഉപയോഗിച്ച 52 കടകൾക്ക് പിഴ ചുമത്തി ആരോഗ്യ വകുപ്പ്. സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിൽ സംസ്ഥാനത്തുടനീളമുള്ള നിരവധി ഹോട്ടലുകളിൽ ഇഡ്ഡലി തയ്യാറാക്കാൻ പോളിത്തീൻ ഷീറ്റുകൾ ഉപയോഗിക്കുന്നതായി കണ്ടെത്തിയതായി ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടു റാവു പറഞ്ഞു. സംസ്ഥാനത്തെ എല്ലാ ഹോട്ടലുകളിലും ഇഡ്ഡലി തയ്യാറാക്കാൻ പ്ലാസ്റ്റിക് ഉപയോഗിക്കുന്നത് നിരോധിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇത് സംബന്ധിച്ച ഔദ്യോഗിക ഉത്തരവ് രണ്ട് ദിവസത്തിനുള്ളിൽ സർക്കാർ പുറത്തിറക്കും.
നിയമലംഘകർക്കെതിരെ ഇതിനകം തന്നെ നടപടി ആരംഭിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ഭക്ഷണം തയ്യാറാക്കുന്നതിൽ പ്ലാസ്റ്റിക് ഉപയോഗം കർശനമായി നിരോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തുടനീളമുള്ള 250 വ്യത്യസ്ത ഇഡ്ഡലി സാമ്പിളുകൾ ആരോഗ്യവകുപ്പ് പരിശോധിച്ചപ്പോൾ പരമ്പരാഗത തുണിക്ക് പകരം ഇഡ്ഡലികൾ പാകം ചെയ്യുമ്പോൾ പ്ലാസ്റ്റിക് ഉപയോഗിച്ചിട്ടുണ്ടോ എന്ന് പരിശോധിച്ചിരുന്നു. സംസ്ഥാനത്തുടനീളമുള്ള ഹോട്ടലുകളിൽ നിന്നും ശേഖരിച്ച സാമ്പിളുകളിൽ നിന്നാണ് കാൻസറിന് വരെ കാരണമായേക്കാവുന്ന പ്ലാസ്റ്റിക് സാന്നിധ്യം കണ്ടെത്തിയത്.
പ്ലാസ്റ്റിക് ഷീറ്റുകൾ ഉപയോഗിച്ച് ഇഡ്ഡലി ആവിയിൽ വേവിക്കുന്നത് അർബുദത്തിന് കാരണമാകും. ചില പ്ലാസ്റ്റിക്കുകൾ ഡയോക്സിനുകളും മൈക്രോപ്ലാസ്റ്റിക്സും പുറത്തുവിടുന്നുണ്ട്. ഇത് കാലക്രമേണ ശരീരത്തിൽ അടിഞ്ഞുകൂടുകയും കാൻസർ സാധ്യത വർധിപ്പിക്കുകയും ചെയ്യുമെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകി.
TAGS: KARNATAKA | IDDLI
SUMMARY: Karnataka cracks down on plastic use in idli making, 54 shops penalised