ബെംഗളൂരു: കർണാടക ഉത്തരകന്നഡ ജില്ലയിലെ ശിരൂരിനടുത്ത് അങ്കോളയിൽ കനത്തമഴയിലുണ്ടായ മണ്ണിടിച്ചിലിൽ കോഴിക്കോട് മുക്കം സ്വദേശി ജിതിൻ്റെ ഉടമസ്ഥതയിലുള്ള ലോറി അപകടത്തിൽപ്പെട്ടതായി സംശയം. കർണാടകയിൽ നിന്നും മരവുമായി കോഴിക്കോടെക്ക് വരികയായിരുന്ന ലോറി അവസാനമായി ജിപിഎസ് കാണിച്ചത് അപകടം നടന്ന ഭാഗത്താണ്. ചൊവ്വാഴ്ച രാവിലെ മുതൽ ഡ്രൈവറുമായി ബന്ധപ്പെടാൻ സാധിച്ചിട്ടില്ലെന്ന് ജിതിൻ പറഞ്ഞു. ലോറി കാണാതായതായി കർണാടക പോലീസിലടക്കം ജിതിൻ പരാതി നൽകിയിട്ടുണ്ട്.
ചൊവ്വാഴ്ച രാവിലെ അങ്കോളയിൽ ദേശീയപാതയ്ക്കുസമീപമാണ് മണ്ണിടിച്ചിലുണ്ടായത്. അപകടത്തില്‍ മരിച്ച അഞ്ചുപേരുടെ മൃതദേഹം ഇന്നലെ കണ്ടെടുത്തു. മണ്ണിടിച്ചിലുണ്ടായിടത്ത് റോഡരികിൽ ചായക്കട നടത്തിവന്ന ലക്ഷ്മൺ നായക് (47), ഭാര്യ ശാന്തി (36), മകൻ റോഷൻ (11), മകൾ അവന്തിക (6), ഇവിടെയുണ്ടായിരുന്ന ടാങ്കർ ലോറിയുടെ ഡ്രൈവർ എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഡ്രൈവറെ തിരിച്ചറിഞ്ഞിട്ടില്ല. മണ്ണിടിച്ചലില്‍ ടാങ്കര്‍ ലോറി അടക്കം സമീപത്തെ പുഴയിലേക്ക് ഒലിച്ചുപോയിരുന്നു. കൂടുതല്‍ പേര്‍ ദുരന്തത്തിൽപ്പെട്ടിട്ടുണ്ടെന്ന് സംശയിക്കുന്നു. അഗ്നിശമന സേനയുടെയും ദേശീയ ദുരന്തനിവാരണ സേനയുടെയും (എൻഡിആർഎഫ്) സേനാംഗങ്ങൾ സ്ഥലത്ത് തിരച്ചില്‍ തുടരുകയാണ്.
<br>
TAGS : LAND SLIDE | KARNATAKA
SUMMARY : Landslides in Uttara Kannada; It is suspected that the lorry of Mukkam native has met with an accident