ബെംഗളൂരു: കർണാടക മുൻ ഡിജിപി ഓം പ്രകാശിന്റെ വെളിപ്പെടുത്തലുകളുമായി ഭാര്യ പല്ലവി. കൃത്യമായ ആസൂത്രണത്തിനു ശേഷമാണ് കൊലപാതകമെന്ന് പല്ലവി പറഞ്ഞതായി അന്വേഷണ സംഘം വ്യക്തമാക്കി. എങ്ങനെ കൊലപ്പെടുത്തണം എന്നതടക്കമുള്ള കാര്യങ്ങൾ ഗൂഗിളിൽ അടക്കം തിരഞ്ഞ ശേഷമാണ് പല്ലവി കൃത്യം നടത്തിയതെന്ന് പോലീസ് പറഞ്ഞു. താനും മകളും ഓം പ്രകാശിൽ നിന്ന് നേരിട്ടത് കൊടിയപീഡനമാണെന്ന് പല്ലവി പറഞ്ഞു. ബെംഗളൂരുവിലെ എച്ച്എസ്ആർ ലേഔട്ടിലുള്ള വസതിയിലാണ് ഓം പ്രകാശിനെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇതേ തുടർന്ന് ഭാര്യ പല്ലവിയെയും മകൾ കൃതിയെയും അറസ്റ്റ് ചെയ്തിരുന്നു.
കൊലപാതകത്തിൽ കുറ്റബോധമില്ല എന്നും വർഷങ്ങളായി താൻ ഗാർഹിക പീഡനം അനുഭവിച്ചു വരികയാണെന്നും പല്ലവി പോലീസിനോട് പറഞ്ഞു. മാനസിക രോഗിയായി ഭർത്താവും മകനും തന്നെ ചിത്രീകരിച്ചു. ഓം പ്രകാശ് തന്നെ റിവോൾവർ ചൂണ്ടി ഭീഷണിപ്പെടുത്തിയിട്ടുണ്ട്. ബന്ധുക്കളിൽ നിന്നകറ്റുകയും വൈരാഗ്യം മൂർച്ഛിച്ചത് സ്വത്തു വിഭജനത്തോടെയാണെന്നും പല്ലവി പോലീസിനോട് പറഞ്ഞു. അതേസമയം, കൊല്ലപ്പെട്ട ഓം പ്രകാശ് ഐപിഎസിൻ്റെ മകൾ കൃതിയെ നിംഹാൻസിലേക്ക് മാറ്റിയിരിക്കുകയാണ്. മകളുടെ മാനസികാരോഗ്യ നില പരിശോധിക്കാനാണ് പോലീസ് നീക്കം. കേസന്വേഷണം സിറ്റി പോലീസ് സെൻട്രൽ ക്രൈം ബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്.
കുറച്ച് ദിവസങ്ങൾക്ക് മുമ്പ് പല്ലവി ഐപിഎസ് ഉദ്യോഗസ്ഥരുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ഭർത്താവിനെതിരെ സ്വമേധയാ കേസ് രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു. പലതവണ തനിക്ക് ഭക്ഷണത്തിൽ ഇൻസുലിനും സാനിറ്റൈസറും ചേർത്ത് നൽകാറുണ്ട്. ഓം പ്രകാശ് മകൾ കൃതിക്ക് മയക്കുമരുന്ന് നൽകാൻ തുടങ്ങിയിട്ടുണ്ട്. മകൾ എല്ലാ ദിവസവും മരിക്കുകയാണ്. മകളുടെ ഫോൺ, ലാപ്‌ടോപ്പ്, എല്ലാ ഡിജിറ്റൽ ഉപകരണങ്ങളും ഹാക്ക് ചെയ്യപ്പെടുകയോ ഓം പ്രകാശ് നശിപ്പിക്കുവോ ചെയ്യുമെന്ന് പല്ലവി ഇതിൽ പറഞ്ഞിരുന്നു. കേസിൽ വിശദ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് പറഞ്ഞു.
TAGS: KARNATAKA | CRIME
SUMMARY: Pallavi reveals more details in Former Dgp murder case