കാഞ്ഞങ്ങാട്: അമ്പലത്തറ പോലീസ് സ്റ്റേഷൻ പരിധിയിലെ ആദിവാസി പെണ്‍കുട്ടിയുടെ തിരോധാനക്കേസില്‍ പ്രതി 15 വർഷത്തിനുശേഷം പിടിയിലായി. പാണത്തൂർ ബാപ്പും കയത്തെ ബിജു പൗലോസ് ആണ് പിടിയിലായത്. ക്രൈം ബ്രാഞ്ച് ഐ.ജി പി. പ്രകാശിന്‍റെ നിർദേശത്തെ തുടർന്ന് എസ്.പി പ്രജീഷ് തോട്ടത്തില്‍, ഡി.വൈ.എസ്.പി മധുസൂദനൻ എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
മടിക്കേരിയില്‍ നിന്നുമാണ് പ്രതി പിടിയിലായത്. പ്രതിയെ അന്വേഷണ സംഘം കാഞ്ഞങ്ങാട് തെളിവെടുപ്പിനെത്തിച്ചു. പെണ്‍കുട്ടിയെ കൊന്ന് പുഴയില്‍ത്തള്ളിയെന്ന് ബിജു നേരത്തേ മൊഴിനല്‍കിയെങ്കിലും തെളിവ് ലഭിക്കാത്തതിനാല്‍ അറസ്റ്റ് ചെയ്തിരുന്നില്ല. രേഷ്മയുടെത് കൊലപാതകമെന്ന് തെളിയിക്കാൻ വഴിത്തിരിവായത് ഒരു എല്ലിൻ കഷ്ണമാണ്.
ഒരു എല്ലിന്റെ ഭാഗം ലഭിച്ചതില്‍ നിന്നും നടത്തിയ ഡിഎൻഎ പരിശോധനയില്‍ അത് രേഷ്‌മയുടേതാണെന്ന് തെളിഞ്ഞുവെന്ന് കുടുംബം അറിയിച്ചു. 2010 ജൂണ്‍ 6നാണ് ബളാംതോട് ഗവ.ഹയർസെക്കൻഡറി സ്‌കൂളില്‍നിന്നും പ്ലസ്‌ടു പഠനം കഴിഞ്ഞ് കാഞ്ഞങ്ങാട് നഗരത്തില്‍ ടിടിസി പരിശീലത്തിനെത്തിയ രേഷ്‌മയെ കാണാതാകുന്നത്. പിന്നീട് 2011 ജനുവരി 19ന് പെണ്‍കുട്ടിയുടെ അച്ഛൻ എം സി രാമൻ കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് അമ്പലത്തറ പോലീസില്‍ പരാതി നല്‍കി.
പോലീസ് അന്വേഷണം നടത്തി. പ്രതീക്ഷ വിഫലമായി. അന്വേഷണത്തില്‍ കുട്ടിയെ കണ്ടെത്താനായില്ല. പിന്നാലെ പെണ്‍കുട്ടിയെ പാണത്തൂർ ബാപ്പുങ്കയം സ്വദേശിയായ ബിജു പൗലോസ് എന്നയാള്‍ തട്ടിക്കൊണ്ടുപോയി അപായപ്പെടുത്തി എന്നാരോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തി. അവർ പോലീസില്‍ പരാതിയും നല്‍കി.
TAGS : CRIME
SUMMARY : Reshma disappearance case: Accused arrested after 15 years