കൊച്ചി: കൊച്ചിയിൽ അനധികൃതമായി താമസിച്ച 27 ബംഗ്ലാദേശികൾ പിടിയിൽ. വ്യാജ ആധാർ കാർഡുമായി കേരളത്തിലെത്തിയവരാണ് മുനമ്പത്ത് നിന്നും പിടിയിലായിട്ടുള്ളത്. ഇവർ ഇവിടെ വാടകയ്‌ക്ക് താമസിക്കുകയായിരുന്നു. ആലുവ റൂറൽ എസ്പി വൈഭവ് സക്‌സേനയുടെ നേതൃത്വത്തിൽ പ്രത്യേക സ്‌ക്വാഡ് ആണ് പരിശോധനയ്‌ക്ക് നേതൃത്വം നൽകിയത്. രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന.
മൂന്ന് മാസങ്ങൾക്ക് മുമ്പാണ് ഇവിടെ എത്തിയതെന്നാണ് ഇവർ നൽകിയ മൊഴി. എന്നാൽ പോലീസ് ഇത് സ്ഥിരീകരിച്ചിട്ടില്ല. അനധികൃതമായി ഇന്ത്യയിലേക്ക് കടക്കുന്ന ബംഗ്ലാദേശികൾ രാജ്യത്ത് വിവിധ ക്രിമിനൽ പ്രവൃത്തികളിൽ ഏർപ്പെടുന്ന റിപ്പോർട്ടുകൾ തുടർച്ചയായി പുറത്തുവന്നുകൊണ്ടിരിക്കെയാണ് ഇത്രയും പേരെ കൂട്ടത്തോടെ കൊച്ചിയിൽ നിന്ന് പിടികൂടുന്നത്.
നോർത്ത് പറവൂരിനടുത്ത് ചില മേഖലകളിൽ ബംഗ്ലാദേശികൾ കൂട്ടത്തോടെ താമസിക്കുന്നതായി സ്‌പെഷൽ ബ്രാഞ്ചിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് പരിശോധന നടന്നത്. ഇവർക്ക് താമസസൗകര്യമൊരുക്കിയത് ആരെന്നതുൾപ്പെടെ അന്വേഷിക്കും. വ്യാജ ആധാർ കാർഡ് ഉപയോഗിച്ചാണ് താമസം ഒരുക്കിയത് എന്നാണ് സൂചനകൾ. ഓപ്പറേഷൻ ക്ലീൻ പദ്ധതിയുടെ ഭാഗമായിട്ടാണ് പോലീസിന്റെ നടപടി.
TAGS: KERALA | ARREST
SUMMARY: Illegal Bangladeshi immigrants arrested from Kochi