ബെംഗളൂരു: കർണാടകയില്‍ നിയമസഭ ഉപതിരഞ്ഞെടുപ്പ് നടന്ന മൂന്ന് മണ്ഡലങ്ങളിലും വിജയം നേടി കോണ്‍ഗ്രസ്. ചന്നപട്ടണ, ഷിഗ്ഗാവ്, സന്ദൂർ മണ്ഡലങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. കോണ്‍ഗ്രസിനെതിരെ ബിജെപിയും ജെഡിഎസും അടങ്ങുന്ന എന്‍ഡിഎ മുന്നണിയാണ് മത്സരിച്ചത്. എന്നാൽ കോൺഗ്രസ് മൂന്ന് മണ്ഡലങ്ങളിലും മികച്ച വിജയം നേടുകയായിരുന്നു. മുഡ ഉൾപ്പെടെ കോടികളുടെ അഴിമതി ആരോപണം നേരിടുന്ന കർണാടകയിലെ സിദ്ധരാമയ്യ സർക്കാരിന് വൻ ആശ്വാസമാണ് ഉപതിരഞ്ഞെടുപ്പിലെ അനുകൂല ജനവിധി.
സന്ദൂർ കോണ്‍ഗ്രസിന്റേയും ഛന്നപ്പട്ടണ ജെഡിഎസിന്റേയും സന്ദൂർ ബിജെപിയുടേയും സിറ്റിങ് സീറ്റുകളാണ്. ചന്നപട്ടണയിൽ സി. പി. യോഗേശ്വറും ഷിഗാവിൽ യൂസഫ് ഖാൻ പത്താനും സന്തൂറിൽ ഇ അന്നപൂർണയുമാണ് ജയിച്ചത്. ചന്നപ്പട്ടണയില്‍ മത്സരിച്ച മുന്‍ പ്രധാനമന്ത്രി എച്ച്. ഡി.ദേവഗൗഡയുടെ കൊച്ചുമകനും കേന്ദ്രമന്ത്രി കുമാരസ്വാമിയുടെ മകനുമായ നിഖില്‍ കുമാരസ്വാമി തോറ്റു. ബസവരാജ് ബൊമ്മൈയുടെ മകന് ഭരത് ബൊമ്മൈയും തോല്‍വി ഏറ്റുവാങ്ങി. ഭരത് കന്നി അങ്കത്തിലും നിഖിൽ മൂന്നാം അങ്കത്തിലുമാണ് പരാജയം ഏറ്റുവാങ്ങിയത്. അച്ഛന്മാരുടെ സിറ്റിംഗ് സീറ്റുകളിലാണ് ഇരുവരും തോറ്റതെന്നതാണ് പ്രധാനം.
25,000 വോട്ടിന്റെ ലീഡാണ് യോഗേശ്വർ നേടിയത്. ഷിഗ്ഗാവ് മണ്ഡലത്തില്‍ ഭരത് ബൊമ്മെക്കതിരെ 14,000ത്തോളം വോട്ടിനാണ് കോണ്‍ഗ്രസ് സ്ഥാനാർത്ഥി യാസിർ അഹമ്മദ് ലീഡ് നിലനിർത്തിയത്.
കർണാടകയിൽ കോണ്‍ഗ്രസിന്റെ ഉറച്ച കോട്ടകളിലൊന്നാണ് സന്ദൂർ. 1989 ന് ശേഷം ഒരു തവണ മാത്രമാണ് മണ്ഡലം കോണ്‍ഗ്രസിനെ കൈവിട്ടത്. കോണ്‍ഗ്രസിന് വേണ്ടി മത്സരിച്ച അന്നപൂർണ്ണ താക്കൂർ 10,000 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയം നേടിയത്.
ഇ. തുക്കാറാം (സന്ദൂർ), മുൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ (ഷിഗ്ഗാവ്) കേന്ദ്രമന്ത്രി കുമാരസ്വാമി (ചന്നപ്പട്ടണ) എന്നിവർ ലോക്സഭ തിരഞ്ഞെടുപ്പില്‍ വിജയിച്ച സാഹചര്യത്തിലാണ് മൂന്ന് മണ്ഡലങ്ങളിലും ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. കോൺഗ്രസിന്റെ ഗ്യാരണ്ടി പദ്ധതികൾക്കും സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള സർക്കാരിനും ജനം നൽകിയ അംഗീകാരമാണ് തിരഞ്ഞെടുപ്പ് ഫലമെന്ന് കെപിസിസി അധ്യക്ഷൻ ഡി.കെ. ശിവകുമാർ പ്രതികരിച്ചു . ഉപതിരഞ്ഞെടുപ്പ് വിജയത്തോടെ 224 അംഗ നിയമസഭയിൽ കോൺഗ്രസിന്റെ അംഗ ബലം 138 ആയി ഉയർന്നു.
TAGS: KARNATAKA | CONGRESS
SUMMARY: Ruling Congress sweeps all three Assembly seats