ഹൈദരാബാദ്: തിരുപ്പതി ലഡ്ഡു വിവാദം അന്വേഷിക്കുന്നതിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുമെന്ന് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. മുൻ സർക്കാർ നെയ്യ് വാങ്ങുന്നതിനുളള നിരവധി നടപടിക്രമങ്ങളിൽ മാറ്റം വരുത്തിയെന്ന് അദ്ദേഹം പറഞ്ഞു.
മുൻ സർക്കാർ ടിടിഡി ബോർഡിൽ അഹിന്ദുക്കൾക്ക് മുൻഗണന നൽകുകയും വിശ്വാസമില്ലാത്തവരെ നിയമിക്കുകയും നിയമനങ്ങൾ ചൂതാട്ടം പോലെയായിരുന്നു കൈകാര്യം ചെയ്‌തിരുന്നത്. മൃഗക്കൊഴുപ്പാണ് ലഡ്ഡു ഉണ്ടാക്കാൻ ഉപയോഗിച്ചതെന്ന വെളിപ്പെടുത്തലിന് പിന്നാലെ ജനങ്ങളുടെ വികാരം വ്രണപ്പെട്ടുവെന്ന് അദ്ദേഹം പറഞ്ഞു. ഐജി തലത്തിലോ അതിനു മുകളിലോ ഉള്ള ഉദ്യോഗസ്ഥരുളള അന്വേഷണ സംഘമാണ് രൂപീകരിക്കുന്നത്. എല്ലാ കാര്യങ്ങളും പരിശോധിച്ച് സർക്കാരിന് റിപ്പോർട്ട് നൽകുന്നതായിരിക്കും. ഒരു വിട്ടുവീഴ്‌ചയുമില്ലാതെ സർക്കാർ കർശന നടപടി സ്വീകരിക്കുന്നതായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പാമോയിലിന് പോലും നെയ്യിനെക്കാൾ വിലയുള്ളപ്പോൾ 319 രൂപയ്ക്ക് ശുദ്ധമായ നെയ്യ് എങ്ങനെ നൽകാനാകുമെന്ന് പരിശോധിക്കുമെന്ന് നായിഡു കൂട്ടിച്ചേർത്തു. എആർ ഡയറി ഫുഡ്‌സ് പ്രൈവറ്റ് ലിമിറ്റഡ് 2024 ജൂൺ 12 മുതലാണ് നെയ്യ് വിതരണം ചെയ്യാൻ തുടങ്ങിയത്.
TAGS: NATIONAL | TIRUPATI LADDU
SUMMARY: Tirupati laddu controversy to be investigated by special team