തിരുവനന്തപുരം: സമാധി കേസില്‍ കല്ലറ പൊളിച്ച് പുറത്തെടുത്ത നെയ്യാറ്റിന്‍കര ഗോപന്റെ മൃതദേഹം വീണ്ടും സംസ്‌കരിച്ചു. നാമജപയാത്രയോടെയാണ് നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയില്‍ നിന്ന് മൃതദേഹം വീട്ടില്‍ എത്തിച്ചത്. തുടർന്ന് മതാചാര്യന്മാരുടെ സാന്നിധ്യത്തില്‍ മൃതദേഹം സംസ്കരിക്കുകയായിരുന്നു.
ഇതിനായി പുതിയ സമാധി സ്ഥലം ഒരുക്കിയിയിരുന്നു. മൃതദേഹം പുറത്തെടുക്കാനായി പൊളിച്ച കല്ലറക്ക് സമീപം ഇഷ്ടിക കൊണ്ടാണ് ‘ഋഷിപീഠം’ എന്ന പേരില്‍ പുതിയ സംസ്കാര സ്ഥലം ഒരുക്കിയത്. സംസ്കാര ചടങ്ങിനായി വീടിനു മുന്നില്‍ പന്തല്‍ ഉള്‍പ്പെടെയുള്ള ക്രമീകരണങ്ങള്‍ ഒരുക്കിയിരുന്നു. നിരവധി പേരാണ് എത്തിച്ചേർന്നത്.
പിതാവിനെ മക്കള്‍ സമാധിയിരുത്തിയ സംഭവം വിവാദമായതോടെയാണ് ആറാലുംമൂട് കാവുവിളാകം സിദ്ധൻ ഭവനില്‍ ഗോപന്റെ കല്ലറ തുറന്ന് മൃതദേഹം പുറത്തെടുത്തത്. മരണകാരണം പൂർണമായും വ്യക്തമായിട്ടില്ലെന്നാണ് റിപ്പോർട്ട്. ആന്തരാവയവങ്ങളുടെ പരിശോധനാഫലം ലഭിച്ചാലേ മരണകാരണം അറിയാൻ കഴിയൂ എന്നാണ് പോസ്റ്റുമോർട്ടം ചെയ്ത ഡോക്ടർമാരുടെ സംഘം പോലീസിനെ അറിയിച്ചത്.
TAGS : LATEST NEWS
SUMMARY : The body of Neyyatinkara Gopan was cremated