ബെംഗളൂരു: പശ്ചിമഘട്ട മേഖലയിലെ അനധികൃത കെട്ടിടങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് വനം വകുപ്പ്. ഇടയ്ക്കിടെയുള്ള ഉരുൾപൊട്ടലുകൾ കണക്കിലെടുത്ത് സഹ്യാദ്രി പർവതനിരകളിലെ പരിസ്ഥിതിലോല മേഖലകൾ സംരക്ഷിക്കുന്നതിനാണ് തീരുമാനം. പശ്ചിമഘട്ട മേഖലയിലെ അനധികൃത ഹോംസ്റ്റേകളും റിസോർട്ടുകളും ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്കെതിരെ കർശന നടപടിയെടുക്കാൻ വനം – പരിസ്ഥിതി വകുപ്പ് മന്ത്രി ഈശ്വർ ഖണ്ഡ്രെ നിർദേശിച്ചു.
ചിക്കമഗളൂരു, ശിവമോഗ, മൈസൂരു, ചാമരാജനഗർ, ബെലഗാവി, ദക്ഷിണ കന്നഡ, ഉത്തര കന്നഡ, കുടക്, ഹാസൻ എന്നിവിടങ്ങളിലെ വനമേഖലയിൽ അനധികൃത ലേഔട്ടുകൾ, തോട്ടങ്ങൾ, ഹോംസ്‌റ്റേകൾ, റിസോർട്ടുകൾ എന്നിവ കയ്യേറുന്നതിനെതിരെ കർശന നടപടി സ്വീകരിക്കാൻ മന്ത്രി നിർദേശിച്ചു. 2015 മുതലുള്ള എല്ലാ വനഭൂമി കയ്യേറ്റങ്ങളും ഒഴിപ്പിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.
പശ്ചിമഘട്ടം പരിസ്ഥിതിലോല പ്രദേശമായിട്ടും ഇവിടെ അനധികൃത നിർമാണ പ്രവൃത്തികൾ നടക്കുന്നതാണ് ഉരുൾപൊട്ടലുകൾക്കും മറ്റ് പ്രകൃതിദുരന്തങ്ങൾക്കും കാരണമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. വനനശീകരണവും അശാസ്ത്രീയമായ നിർമ്മാണവുമാണ് ഈ ദുരന്തങ്ങൾക്ക് കാരണമെന്ന് വിദഗ്ധർ നേരത്തെ തന്നെ അഭിപ്രായപ്പെട്ടിരുന്നു. സർക്കാർ ഈ വിഷയം ഗൗരവമായി കാണുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
TAGS: KARNATAKA | WESTERN GHATT
SUMMARY: K’taka ecology Min. orders stern action against illegal establishments in Western Ghat region