ബെംഗളൂരു: ഫിൻടെക് കമ്പനിയുടെ വിവരങ്ങൾ ചോർത്തി പണം തട്ടിയ കേസിൽ ബാങ്ക് മാനേജർ ഉൾപ്പെടെ നാല് പേർ അറസ്റ്റിൽ. കോർപ്പറേറ്റ് ഡിവിഷൻ മാനേജർ വൈഭവ് പിദാത്യ, ഇയാളുടെ മൂന്ന് കൂട്ടാളികൾ എന്നിവരാണ് പിടിയിലായത്. ബെംഗളൂരു ആസ്ഥാനമായുള്ള ഡ്രീം പ്ലഗ് പേടെക് സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ് (ക്രെഡ്) കമ്പനിയിൽ നിന്ന് 12 കോടിയിലധികം രൂപ പ്രതികൾ തട്ടിയെന്നാണ് കേസ്. ഡ്രീം പ്ലഗ് പേടെക് നവംബറിൽ പോലീസിന് നൽകിയ പരാതിയിലാണ് തട്ടിപ്പ് പുറത്തുവന്നത്. കമ്പനിയുടെ അക്കൗണ്ടിൽനിന്നും 12.51 കോടി രൂപ നഷ്ട്ടപെട്ടെന്നായിരുന്നു പരാതി.
ആക്സിസ് ബാങ്കിന്റെ ഇന്ദിരാനഗർ ശാഖയിലുള്ള കമ്പനിയുടെ നോഡൽ, കറന്റ് ബാങ്ക് അക്കൗണ്ടുകൾ പരിശോധിച്ചപ്പോഴാണ് തട്ടിപ്പുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ലഭിച്ചത്. കമ്പനി അക്കൗണ്ടിൽനിന്നും 12.51 കോടി രൂപ ഗുജറാത്തിലെയും രാജസ്ഥാനിലെയും 17 വ്യത്യസ്‌ത ബാങ്ക് അക്കൗണ്ടുകളിലേക്ക് കൈമാറ്റം ചെയ്തതായും കണ്ടെത്തി.
കമ്പനിയുടെ വിവരങ്ങളും വ്യാജ കോർപറേറ്റ് ഇന്റർനെറ്റ് ബാങ്കിങ് (സിഐബി) ഫോമുകളും വ്യാജ ഒപ്പുകളും സീലുകളും ഉപയോഗിച്ചാണ് പ്രതികൾ ഇത് ചെയ്തതെന്ന് പോലീസ് പറഞ്ഞു. പ്രതികളിൽനിന്നും 1.83 കോടി രൂപയും രണ്ട് മൊബൈൽ ഫോണുകളും ഒരു വ്യാജ സിഐബി ഫോമും പിടിച്ചെടുത്തതായി ബെംഗളൂരു പോലീസ് കമ്മീഷണർ ബി. ദയാനന്ദ പറഞ്ഞു.
TAGS: BENGALURU | ARREST
SUMMARY: Four arrested including bank manager in fintech company scam