ബെംഗളൂരു: ബെംഗളൂരുവിൽ മാർച്ച് മുതൽ ഫിൽട്ടർ കോഫികൾക്ക് വിലകൂടും. ആഗോള വിപണിയിൽ കാപ്പിക്കുരുവിന്‍റെ വില ഉയരുന്നതിനെ തുടർന്നാണിത്. ഫിൽട്ടർ കോഫിയുടെ വില 10 മുതൽ 15 ശതമാനം വരെ വർധിപ്പിക്കാനാണ് തീരുമാനമെന്ന് ബൃഹത് ബെംഗളൂരു ഹോട്ടലിയേഴ്‌സ് അസോസിയേഷൻ (ബിബിഎച്ച്എ) അറിയിച്ചു. കഴിഞ്ഞ കുറച്ചു വർഷങ്ങളായി കാപ്പിപ്പൊടിയുടെ വില കുതിച്ചുയരുകയാണ്. ഒരു കിലോയിൽ ഏകദേശം 100 രൂപയുടെ വർധനവാണ് കാപ്പിപ്പൊടിയിൽ അധികമായി വന്നിരിക്കുന്നത്.
ഫിൽട്ടർ കോഫിക്ക് പേരുകേട്ടതാണ് ബെംഗളൂരുവെങ്കിലും വിലവർധനവ് വരുത്താതെ മുന്നോട്ട് പോകാൻ കഴിയാത്ത വിധത്തിലാണ് വ്യാപാരികളെന്ന് ബിബിഎച്ച്എ പറഞ്ഞു. മാത്രമല്ല, പാലിന്‍റെ വിലയും ഉടൻ വർധിക്കുവാനുള്ള സാധ്യതയുണ്ട്.
ബെംഗളൂരുവിലെ നിരവധി ഔട്ട്‌ലെറ്റുകൾ ഫിൽട്ടർ കോഫിയുടെ ഇതിനകം വില ഉയർത്തിയിട്ടുണ്ട്. മറ്റ് ചിലത് അടുത്ത ആഴ്ച മുതൽ പുതിയ നിരക്ക് നടപ്പാക്കും. നിലവിൽ അളവിനും കച്ചവട സ്ഥാപനങ്ങൾക്കും അനുസരിച്ച് 12 രൂപാ മുതൽ 15 രൂപ വരെയാണ് ബെംഗളൂരുവിൽ ഒരു ഫിൽട്ടർ കോഫിക്ക് ഈടാക്കുന്നത്. വില വർധിക്കുന്നതോടെ ഇത് 13 മുതൽ 18 വരെ ആയേക്കാം. പാല്‍ വില കൂടി ഉയരുന്നതോടെ കച്ചവടക്കാർ കാപ്പിയുടെ നിരക്ക് കൂട്ടാൻ നിർബന്ധിതരാകും.
TAGS: BENGALURU
SUMMARY: Bengaluru’s beloved filter coffee to get costlier amid rising bean prices