ബെംഗളൂരു: ഉത്തര കന്നഡയെ അങ്കോള – ഷിരൂർ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുന് വേണ്ടിയുള്ള തിരച്ചിൽ പതിനാലാം ദിവസത്തിലേക്ക്. നദിയിൽ തിരച്ചിൽ നടത്തുന്നതിനായുള്ള ഡ്രഡ്ജിങ് യന്ത്രം തൃശൂരിൽ നിന്ന് ഷിരൂരിലേക്ക് എത്തിക്കും.
നദിയിൽ ചെളിയും മണ്ണും ഇളക്കി കളഞ്ഞു ട്രക്ക് കണ്ടെത്താനാണ് ഇനി ശ്രമിക്കുക. കാലാവസ്ഥ അനുകൂലമായാൽ മാത്രമാകും ഇന്നത്തെ പരിശോധന. തുടര്‍നടപടികൾ ഉന്നതതല യോഗം ചര്‍ച്ച ചെയ്തിട്ടുണ്ട്. 24 മണിക്കൂറിനകം തൃശൂരിൽ നിന്ന് ഡ്രഡ്ജിങ് യന്ത്രം എത്തിക്കാമെന്ന് എം. വിജിന്‍ എംഎല്‍എ അറിയിച്ചെങ്കിലും, പ്രായോഗിക പരിശോധനക്ക് ശേഷം മാത്രം എത്തിച്ചാല്‍ മതിയെന്നാണ് കര്‍ണാടക മറുപടി നൽകിയത്.
തൃശൂരിലെ അഗ്രോ ഡ്രഡ്ജ് ക്രാഫ്റ്റ് മെഷീൻ ഓപ്പറേറ്റർമാർ ഷിരൂരിലേക്ക് തിരിച്ചിട്ടുണ്ട്. കാർഷിക സർവകലാശാലയുടെ കീഴിലുള്ള ബാർജ് നദിയിൽ ഉറപ്പിച്ച് നിർത്താനാവുമോ എന്ന് പരിശോധിക്കാനാണ് ഓപ്പറേറ്റർമാർ പോകുന്നത്. ഹിറ്റാച്ചി ബോട്ടിൽ കെട്ടി നിർമ്മിച്ചതാണ് അഗ്രോ ഡ്രഡ്ജ് ക്രാഫ്റ്റ് മെഷീൻ.
മെഷീൻ നിലവിൽ കാർഷിക സർവകലാശാലയുടെ കൈയ്യിലാണുള്ളത്. 18 മുതൽ 24 അടി വരെ താഴ്ചയുള്ളിടത്ത് ആങ്കർ ചെയ്യാൻ പറ്റുമെന്നതാണ് ഈ യന്ത്രത്തിന്‍റെ പ്രത്യേകത. അഗ്രോ ഡ്രഡ്ജ് ക്രാഫ്റ്റ് മെഷീനെ കുറിച്ച് കർണ്ണാടക കളക്ടർ തൃശൂർ കളക്ടറോട് കഴിഞ്ഞദിവസം വിവരം തേടിയിരുന്നു. കുത്തൊഴുക്കുള്ള പുഴയിൽ യന്ത്രം പ്രവർത്തിപ്പിക്കാനാവുമോ എന്നാണ് കേരളത്തിൽ നിന്നുള്ള സംഘം പരിശോധിക്കുക. കേരളത്തില്‍ നിന്ന് ഡ്രഡ്ജിങ് യന്ത്രം എത്തിച്ചാൽ അത് പുഴയിലിറക്കാന്‍ സാധിക്കുമോ എന്ന് പരിശോധിച്ചതിന് ശേഷമായിരിക്കും തിരച്ചിൽ പുനരാരംഭിക്കുക.
TAGS: ARJUN | LANDSLIDE
SUMMARY: Rescue mission for arjun enters fourteenth day