തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണമയക്കരുതെന്ന് സമൂഹ മാധ്യമം വഴി തെറ്റായ പ്രചാരണം നടത്തിയ യൂട്യൂബറെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം വിളക്കുപാറ സ്വദേശി രാജേഷിനെയാണ് ഏരൂർ പോലീസ് അറസ്റ്റ് ചെയ്തത്. ദുരിതാശ്വാസ നിധി തട്ടിപ്പാണെന്നും പണം അർഹരിലേക്ക് എത്തില്ലെന്നുമായിരുന്നു ഇയാളുടെ പരാമർശം. മല്ലു ബോയ്സ് എന്ന യൂട്യൂബ് ചാനൽ വഴിയും ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴിയുമാണ് ദുരിതാശ്വാസ നിധിക്കെതിരെ പ്രചരണം നടത്തിയത്. സംഭവത്തില്‍ ഏരൂർ പോലീസ് സ്വയമേ കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കേസിൽ ഒരാൾ കൂടി പിടിയിലാകാനുണ്ടെന്ന് പോലീസ് അറിയിച്ചു.
അതേസമയം ദുരിതാശ്വാസനിധിക്കെതിരെയുള്ള പ്രചാരണവുമായി ബന്ധപ്പെട്ട മറ്റൊരുകേസില്‍ ഒരാള്‍കൂടി അറസ്റ്റിലായി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യരുതെന്ന് പ്രചാരണം നടത്തിയതിന് കായംകുളം പെരിങ്ങാല ധ്വനി വീട്ടിൽ അരുൺ (40) ആണ് പിടിയിലായത്. സാമൂഹ്യ മാധ്യമമായ ഫേസ്ബുക്ക് വഴിയാണ് ഇയാൾ പ്രചാരണം നടത്തിയത്. കായംകുളം പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിക്കെതിരെയുള്ള വ്യാജപ്രചാരണങ്ങൾ നിരീക്ഷിക്കുന്നതിന് സാമൂഹ്യ മാധ്യമങ്ങളിൽ സൈബർ പോലീസിന്റെ പട്രോളിംഗ് ശക്തമാക്കിയതായും, ഇത്തരത്തിൽ പോസ്റ്റുകൾ നിർമിക്കുകയും ഷെയർ ചെയ്യുന്നവർക്കെതിരെയും നിയമനടപടികൾ സ്വീകരിക്കുന്നതാണെന്നും പോലീസ് അറിയിച്ചു.
<bR>
TAGS : ARRESTED | CMDRF
SUMMARY : False propaganda on social media against the Chief Minister’s relief fund; Two people, including a YouTuber, have been arrested