തിരുവനന്തപുരം: മാനവീയം വീഥിക്കു സമീപം ആല്‍ത്തറ ക്ഷേത്രത്തിനടുത്തുവെച്ച് യുവാവിനു കുത്തേറ്റ സംഭവത്തില്‍ യുവതി അറസ്റ്റിൽ. പത്തനംതിട്ട ജില്ലയില്‍ മലയാലപ്പുഴ ഏറമില്‍ പുതിയപാട് ആഞ്ഞിലിവിളവീട്ടില്‍ സ്നേഹ അനിലി(23)നെയാണ് മ്യൂസിയം പോലീസ് അറസ്റ്റു ചെയ്തത്. കേസിലെ അഞ്ചാം പ്രതിയാണ് സനേഹ.
കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് വെമ്പായം തേക്കട സ്വദേശിയായ സുജിത്തിന്(25) കുത്തേല്‍ക്കുന്നത്. ഇയാളുടെ മുൻ സുഹൃത്തുക്കളാണ് കുത്തിയത്. സുജിത്തിനെ ഭക്ഷണം കഴിക്കാനെന്ന പേരില്‍ നിർബന്ധിച്ച് സ്ഥലത്തെത്തിച്ചത് കൂട്ടുകാരിയായ സ്നേഹയാണെന്നാണ് പോലീസ് പറയുന്നത്. സുജിത്തിനെ കുത്തിയത് ലഹരി കേസുകളില്‍ പ്രതിയായ ഷിയാസും കൂട്ടുകാരുമാണെന്നും, പ്രതികള്‍ ഒളിവിലാണെന്നും പോലീസ് പറഞ്ഞു.
ലഹരി സംഘത്തിനുള്ളിലെ തര്‍ക്കങ്ങളാണ് ആക്രമണത്തിന് പിന്നിലെന്നാണ് പോലീസ് കണ്ടെത്തല്‍. മാനവീയം വീഥിയില്‍ വച്ച് കുത്തു കൊണ്ട സുജിത്ത് ഇവിടുത്തെ സ്ഥിരം സന്ദർശകനാണ്. നഗരത്തിലും വെമ്പായത്ത് വച്ചും കഞ്ചാവ് കച്ചവടത്തെ ചൊല്ലി സുജിത്തും മറ്റു നിരവധി കേസുകളില്‍ പ്രതിയായ ഷിയാസും തമ്മില്‍ തർക്കമുണ്ടായിട്ടുണ്ട്.
സംഭവ ദിവസം പ്രതികളുടെ നിര്‍ദ്ദേശ പ്രകാരം സുജിത്തിനെ മാനവീയം വീഥിയിലേക്ക് സ്നേഹയാണ് എത്തിച്ചതെന്ന് പോലീസ് പറയുന്നു. ഷിജിത്തിന്റേയും പ്രതികളുടേയും സുഹൃത്തായിരുന്നു സ്‌നേഹ. ഭക്ഷണം കഴിക്കാനെന്ന് പറഞ്ഞാണ് യുവതി സുജിത്തിനെ ആല്‍ത്തറ ക്ഷേത്രത്തിനടുത്ത് എത്തിച്ചത്.
ഇവിടെ വെച്ച് സുജിത്തും ഷിയാസും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. തുടര്‍ന്ന് ഷിയാസ് കൈയിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് ഷിജിത്തിനെ കുത്തുകയായിരുന്നു. യുവതിയെ ചോദ്യം ചെയ്തതില്‍ നിന്ന് ലഹരിമാഫിയയുമായി ബന്ധപ്പെട്ട നിര്‍ണ്ണായക വിവരങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. സുജിത്തിന് കുത്തേറ്റ് നെഞ്ചില്‍ ആഴത്തില്‍ പരുക്കേറ്റിട്ടുണ്ട്. സുജിത്തിന്‍റെ ശസ്ത്രക്രിയ പൂർത്തിയായി.
TAGS : CRIME | LATEST NEWS
SUMMARY : The young man was taken to eat and stabbed; 23-year-old arrested