ബെംഗളൂരു: സംസ്ഥാനത്ത് ലോറി ഉടമകളുടെ അനിശ്ചിതകാല സമരം മൂന്നാം ദിവസത്തിലേക്ക്. ഇതോടെ കർണാടക വഴിയുള്ള ചരക്ക് ഗതാഗതം പൂർണമായും നിലച്ചു. ഏപ്രിൽ 14 അർദ്ധരാത്രി മുതലാണ് സമരം ആരംഭിച്ചത് മതി. ഇന്ധന വില, ടോൾ നിരക്ക് എന്നിവ വർധിപ്പിച്ചത് പിൻവലിക്കണമെന്ന് ചൂണ്ടിക്കാട്ടിയാണ് സമരം. പാൽ കൊണ്ടുപോകുന്ന ചെറുവാഹനങ്ങൾ ഒഴികെയുള്ള എല്ലാ ട്രക്കുകളും, ലോറികളും റോഡുകളിൽ നിന്ന് വിട്ടുനിൽക്കുമെന്ന് ഫെഡറേഷൻ ഓഫ് കർണാടക സ്റ്റേറ്റ് ലോറി ഓണേഴ്‌സ് ആൻഡ് ഏജന്റ്സ് അസോസിയേഷൻ അറിയിച്ചു.
24 സംസ്ഥാനങ്ങളിൽ നിന്നുള്ള 60-ലധികം ട്രാൻസ്പോർട്ട് അസോസിയേഷനുകൾ പണിമുടക്കിന് പിന്തുണ നൽകിയിട്ടുണ്ട്. കൂടാതെ ഈ സംസ്ഥാനങ്ങളിൽ നിന്നുള്ള ട്രക്കുകൾ പ്രതിഷേധ സമയത്ത് കർണാടകയിലേക്ക് പ്രവേശിക്കില്ല. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തിൽ അസോസിയേഷനുമായി നടന്ന രണ്ട് ഘട്ട ചർച്ചകളും കഴിഞ്ഞ ദിവസം പരാജയപ്പെട്ടു. കേരളത്തിലേക്ക് ഉൾപ്പടെയുള്ള പച്ചക്കറി, പഴങ്ങൾ, പൂക്കൾ, പയർവർഗങ്ങൾ തുടങ്ങി അവശ്യസാധനങ്ങളുടെ വിതരണത്തെ സമരം ബാധിച്ചിട്ടുണ്ട്. ഡീസൽ വിലവർധന പിൻവലിക്കുക, സംസ്ഥാന പാതയിലെ 18 ടോളുകളിലെ ടോൾ പിരിവ് പിൻവലിക്കുക, അതിർത്തികളിലെ ആർടിഒ ചെക്ക്‌പോസ്റ്റുകൾ ഒഴിവാക്കുക, ഫിറ്റ്നസ് സർട്ടിഫിക്കറ്റ് പുതുക്കുന്നതിന് 15,000 രൂപ എന്ന തീരുമാനം പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് അസോസിയേഷൻ സമരം പ്രഖ്യാപിച്ചത്. മുഖ്യമന്ത്രി സിദ്ധരാമയ്യയും ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡിയും സമരം പിൻവലിക്കണമെന്ന് കഴിഞ്ഞയാഴ്ച ചർച്ച നടത്തിയെങ്കിലും പരിഹാരമായില്ല.
TAGS: KARNATAKA | STRIKE
SUMMARY: Indefinite stir of lorry owners in state enters third day