വിദ്യാഭ്യാസ വിസയിൽ കാനഡയിലെത്തിയ 20000 ത്തോളം വിദ്യാർഥികളെ കാണാതായതായി റിപ്പോർട്ട്. അഡ്മിഷൻ നേടിയ കോളേജുകളിലോ സർവകലാശാലകളിലോ വിദ്യാർഥികൾ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. ഇമ്മിഗ്രേഷൻ റെഫ്യുജീസ് ആൻ്റ് സിറ്റിസൺഷിപ്പ് കാനഡ 2024 റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. മറ്റ് രാജ്യങ്ങളിൽ നിന്നെത്തിയ ആകെ അരലക്ഷത്തോളം വിദ്യാർഥികളെ ഇങ്ങനെ കാണാതായിട്ടുണ്ട്. ഇന്ത്യയിൽ നിന്നുള്ള വിദ്യാർഥികളുടെ 5.4 ശതമാനമാണ് കോളേജുകളിൽ എത്താത്തവർ എന്നാണ് വിവരം.
ലോകത്തെ 144 രാജ്യങ്ങളിൽ നിന്നുള്ള വിദ്യാഥികളിൽ ഫിലിപ്പീൻസിലെ 688 പേരും ചൈനയിൽ നിന്നുള്ള 4279 പേരും അഡ്മിഷൻ എടുത്ത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ എത്തിയിട്ടില്ല. ഇന്‍റർനാഷണൽ സ്റ്റുഡന്‍റ് കംപ്ലയൻസ് റെജിമിന് കീഴിൽ ശേഖരിച്ചതാണ് ഈ കണക്കുകൾ. വിദ്യാഭ്യാസ സ്ഥാപനങ്ങൾ വിദേശ വിദ്യാർഥികൾ സ്റ്റഡി പെർമിറ്റ് പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ വർഷത്തിൽ രണ്ടു തവണ എൻറോൾമെന്‍റിനെക്കുറിച്ച് റിപ്പോർട്ട് ചെയ്യണമെന്നാണ് കാനഡയിലെ നിയമം.
ഇത്തരത്തിൽ സ്റ്റഡി പെർമിറ്റ് വിസ ചട്ടം ലംഘിച്ച് കാനഡയിൽ അനധികൃതമായി തുടരുന്നവർക്കെതിരെ കടുത്ത നടപടി എൻഫോഴ്സ്മെൻ്റ് വിഭാഗം സ്വീകരിക്കാറുണ്ട്. പിടിയിലാകുന്നവരുടെ വിസ ആജീവനാന്തം റദ്ദാക്കുകയും നാടുകടത്തുകയും ചെയ്യും. പിന്നീടൊരിക്കലും കാനഡയിൽ ഇവരെ പ്രവേശിപ്പിക്കുകയുമില്ല.
TAGS: WORLD | STUDENTS MISSING
SUMMARY: About 20,000 indian students missing in canada