നീറ്റ്-നെറ്റ് പരീക്ഷാ ക്രമക്കേടിൽ കേന്ദ്ര സർക്കാർ നടപടി. ക്രമക്കേടുകള്‍ പുറത്തുവന്നതിന് പിന്നാലെ നാഷണല്‍ ടെസ്റ്റിങ് ഏജൻസി (എൻടിഎ) ഡയറക്ടറർ ജെനറല്‍ (ഡിജി സുബോധ് കുമാറിനെ സ്ഥാനത്തുനിന്ന് നീക്കി കേന്ദ്ര സർക്കാർ. പ്രദീപ് സിങ് ഖരോള ഐഎഎസിനാണ് താല്‍ക്കാലിക ചുമതല നല്‍കിയിരിക്കുന്നത്. പുതിയ ഡയറക്ടറിനെ ഉടൻ നിയമിക്കുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു.
രാജ്യത്തെ 1205 കേന്ദ്രങ്ങളിൽ നടന്ന പരീക്ഷ 11.21 ലക്ഷം പേരാണ് നെറ്റ് പരീക്ഷ എഴുതിയത്. 2018 മുതൽ ഓൺലൈനായിരുന്ന പരീക്ഷ ഇക്കുറി വീണ്ടും ഓഫ്‌ലൈൻ രീതിയിലേക്കു മാറ്റിയിരുന്നു. യുജിസി നെറ്റ് പരീക്ഷ നടക്കുന്നതിന് 48 മണിക്കൂർ മുമ്പ് പരീക്ഷാ പേപ്പർ ചോർന്നെന്നും ആറ് ലക്ഷം രൂപയ്ക്ക് ഡാർക്ക് വെബ്ബിലും സാമൂഹ്യ മാധ്യമങ്ങളിലും പരീക്ഷാ പേപ്പർ വിൽപനയ്ക്ക് വച്ചുവെന്നുമുള്ള സിബിഐ കണ്ടെത്തൽ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. തുടർന്നാണ് വിഷയത്തിൽ കേന്ദ്രസർക്കാർ കടുത്ത നടപടികൾ സ്വീകരിച്ചത്.
നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയുടെ സുതാര്യത ഉറപ്പാക്കാന്‍ ഉന്നത സമിതിയെ കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് നിയമിച്ചിരുന്നു. ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ കെ രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള ഏഴംഗ സമിതിയാണ് രൂപീകരിച്ചിരിക്കുന്നത്. പരീക്ഷാ നടത്തിപ്പില്‍ വരുത്തേണ്ട മാറ്റങ്ങള്‍ ഉള്‍പ്പെടെ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയുടെ പ്രവര്‍ത്തനങ്ങളില്‍ വേണ്ട മാറ്റങ്ങളെ കുറിച്ച് സമിതി ശിപാര്‍ശ നല്‍കും.
ഇതിന്റെ അടിസ്ഥാനത്തില്‍ എന്‍ടിഎ പ്രവര്‍ത്തനങ്ങളില്‍ മാറ്റങ്ങളുണ്ടാകും. ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാല വൈസ് ചാന്‍സിലര്‍ പ്രൊഫ. ബി. ജെ. റാവു, ഡല്‍ഹി എയിംസ് മുന്‍ ഡയറക്ടര്‍ രണ്‍ദീപ് ഗുലേറിയ എന്നിവരും സമിതിയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. രണ്ട് മാസങ്ങള്‍ക്കുള്ളില്‍ സമിതി റിപ്പോര്‍ട്ട് നല്‍കണം എന്നാണ് നിര്‍ദേശം.
TAGS: NATIONAL| NEET EXAM
SUMMARY: Centre terminates nta director from position