തൊടുപുഴ: ഇടുക്കി തൊടുപുഴയിലെ ബിജു ജോസഫിന്റെ കൊലപാതകത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. പ്രവിത്താനം സ്വദേശി എബിൻ ആണ് അറസ്റ്റിലായത്. ഒന്നാം പ്രതി ജോമോന്റെ അടുത്ത ബന്ധുവും സഹായിയുമാണ് ഇയാള്‍. ബിജുവിനെ തട്ടിക്കൊണ്ടുപോകാൻ പദ്ധതിയിട്ടത് എബിന് അറിയാമായിരുന്നു. കൊലപാതകവിവരം ആദ്യം അറിയിച്ചത് എബിനെയാണ്.
അതേസമയം ചോദ്യം ചെയ്യലിന് നോട്ടീസ് നല്‍കിയിട്ടും ജോമോന്റെ ഭാര്യ ഹാജരായിട്ടില്ല. കൊലപാതകത്തിന് ശേഷം ജോമോൻ ആദ്യം ഫോണില്‍ വിളിച്ച് ദൃശ്യം നാലാം ഭാഗം നടപ്പാക്കിയെന്ന് പറഞ്ഞതും എബിനോട് ആയിരുന്നു. ഇരുവരുടെയും ഫോണ്‍ സംഭാഷണ വിശദാംശങ്ങള്‍ പോലീസിന് കിട്ടി.
ഇരുവരുടെയും ശബ്ദ പരിശോധനയും അന്വേഷണ സംഘം പൂർത്തിയാക്കി. ഗൂഢാലോചന, കുറ്റകൃത്യം മറച്ചുവയ്ക്കല്‍ തുടങ്ങിയ വകുപ്പുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. എബിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. സംഭവത്തെക്കുറിച്ച് കൃത്യമായ വിവരങ്ങളറിയാവുന്ന ജോമോൻ്റെ ഭാര്യയെ ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നല്‍കിയെങ്കിലും ഇവർ ഒളിവിലാണ്.
ഇവർ മുൻകൂർ ജാമ്യാപേക്ഷ നല്‍കി മാറി നില്‍ക്കുകയാണെന്നാണ് പൊലീസിന് കിട്ടിയ വിവരം. കഴിഞ്ഞമാസമാണ് ബിജു ജോസഫിനെ നാലംഗ സംഘം കാറില്‍ തട്ടിക്കൊണ്ടുപോകുന്നത്. വാഹനത്തിനുള്ളില്‍ വച്ച് കൊലപ്പെടുത്തിയ ബിജുവിനെ കലയന്താനിയിലുള്ള കേറ്ററിംഗ് ഗോഡൗണിലെ മാൻ ഹോളിനുള്ളില്‍ മറവ് ചെയ്യുകയായിരുന്നു.
TAGS : LATEST NEWS
SUMMARY : Biju Joseph murder; One more person arrested