ബെംഗളൂരു: ബെംഗളൂരുവിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി ഭൂഗർഭ തുരങ്ക പാത. പദ്ധതിയുടെ നിർമാണം അടുത്ത വർഷത്തോടെ ആരംഭിക്കുമെന്നും രണ്ട് വർഷത്തിനകം പൂർത്തിയാകുമെന്നും ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ പറഞ്ഞു. അടുത്ത വർഷം ആദ്യ പകുതിയോടെ പദ്ധതിയുടെ നിർമാണപ്രവൃത്തി ആരംഭിക്കാനാണ് സർക്കാർ തീരുമാനം. നഗരത്തിൻ്റെ ഗതാഗതപ്രശ്നത്തിന് ഭൂഗർഭ തുരങ്ക പദ്ധതി പരിഹാരമാകുമെന്നും അദ്ദേഹം പറഞ്ഞു.
നഗരത്തിൽ വാഹനങ്ങളുടെ എണ്ണം അതിവേഗം വർധിക്കുകയാണ്. ജനസംഖ്യയിലും ഓരോ വർഷവും വൻതോതിലുള്ള വർധനവ് രേഖപ്പെടുത്തുന്നുണ്ട്. റോഡ് വീതി കൂട്ടാനായി കെട്ടിടം പൊളിക്കുമ്പോൾ നഷ്ടപരിഹാരത്തുക വൻതോതിൽ വർധിക്കുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിലാണ് തുരങ്കപാത എന്ന നിർദേശം വന്നത്. ഇത് നല്ല ആശയമാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
ഭൂഗർഭ തുരങ്കപാത പദ്ധതിയുടെ വിശദ പദ്ധതിരേഖ (ഡിപിആർ) ബിബിഎംപി പൂർത്തിയാക്കി. പൊതു – സ്വകാര്യ പങ്കാളിത്തത്തിലുള്ള സംസ്ഥാന സർക്കാരിൻ്റെ സ്വപ്ന പദ്ധതിക്ക് 16,500 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്. ഹെബ്ബാളിനെയും തെക്കൻ മേഖലയിലെ സെൻട്രൽ സിൽക്ക് ബോർഡ് ജംഗ്ഷനെയും ബന്ധിപ്പിച്ചു 18 കിലോമീറ്റർ നീളത്തിലാണ് പാത നിർമിക്കുക.
TAGS: BENGALURU | TUNNEL ROAD PROJECT
SUMMARY: Bengaluru tunnel road work to begin by the first half of 2025