ബെംഗളൂരു: ബെംഗളൂരു – മൈസൂരു എക്സ്പ്രസ് വേയിൽ (ദേശീയപാത 275) ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) കാമറകൾ ഉടൻ സ്ഥാപിക്കും. 60 എഐ ബേസ്ഡ് കാമറകളാണ് ഈ പാതയിൽ സ്ഥാപിക്കുന്നത്. ഇതിന്റെ ജോലികൾ ഇതിനോടകം തുടങ്ങിക്കഴിഞ്ഞു. ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റെക്കഗ്നിഷൻ ശേഷിയടക്കമുള്ള കാമറകളാണ് സ്ഥാപിക്കുന്നത്.
പാതയിലെ തന്ത്രപ്രധാനമായ മേഖലകളിലാണ് കാമറകൾ സ്ഥാപിക്കുക. സോളാർ പാനലുകൾ സഹിതമുള്ള ഈ കാമറകൾക്ക് പ്രവർത്തിക്കാൻ ആവശ്യമായ ഊർജ്ജം സ്വയം ഉൽപ്പാദിപ്പിക്കും. രണ്ട് വശങ്ങളിൽ നിന്നും കാമറാ പോളുകൾ ഉയർന്നു കഴിഞ്ഞു. ഓരോ കമാനത്തിലും 5 കാമറ വീതമാണുള്ളത്. ഓരോ ലേനിലെയും സ്പീഡ് ലിമിറ്റ് അടക്കമുള്ളവ ഈ പോളുകളിൽ രേഖപ്പെടുത്തിയിട്ടുമുണ്ട്. എക്സ്പ്രസ് വേയിൽ ലേൻ സ്പീഡ് ലിമിറ്റ് ലംഘിക്കുന്നവർക്കും ഇതോടെ പണികിട്ടും.
നിലവില്‍ അഞ്ച് നമ്പർ പ്ലേറ്റ് റെക്കഗ്നിഷൻ കാമറകൾ മാത്രമാണ് ഈ പാതയിലുള്ളത്. ഇവ സ്ഥാപിച്ചതിനു ശേഷം തന്നെ അമിതവേഗതയെ വലിയ തോതിൽ നിയന്ത്രിക്കാൻ കഴിഞ്ഞിരുന്നു. അറുപതോളം ക്യാമറകൾ കൂടി സ്ഥാപിക്കപ്പെടുന്നതോടെ നിരീക്ഷണം കൂടുതൽ കാര്യക്ഷമമാകും.