ബെംഗളൂരു: മംഗളൂരുവില്‍ മുൻ ബജ്‌റംഗ്ദൾ പ്രവര്‍ത്തകന്‍ സുഹാസ് ഷെട്ടിയെ കൊലപ്പെടുത്തിയ കേസില്‍ എട്ട് പേര്‍ അറസ്റ്റില്‍. കൊലയ്ക്കു പിന്നില്‍ ക്വട്ടേഷന്‍ സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് എട്ട് പേരെ അറസ്റ്റ് ചെയ്തതെ്ന്നാണ് വിവരം. സഫ്‌വാന്‍ എന്ന പ്രാദേശിക ഗുണ്ടയുടെ നേതൃത്വത്തിലുള്ള സംഘത്തിലെ അംഗങ്ങളാണ് അറസ്റ്റിലായത്.
2023-ല്‍ സഫ്‌വാനെ സുഹാസ് ഷെട്ടിയുടെ സുഹൃത്ത് പ്രശാന്ത് ആക്രമിച്ചിരുന്നു. ഇതേതുടര്‍ന്നുള്ള പകയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് കരുതുന്നത്. അന്നത്തെ ആക്രമണത്തില്‍ സഫ്‌വാന്‍ ഗുരുതരാവസ്ഥയിലായിരുന്നു. പ്രശാന്തിനെ സംരക്ഷിത് സുഹാസ് ഷെട്ടിയാണെന്ന പകയാണ് സുഹാസ് ഷെട്ടിയെ ആക്രമിക്കാന്‍ കാരണമായതെന്നാണ് വിവരം.
വ്യാഴാഴ്ച രാത്രി 8.27 ഓടെ കിന്നിപ്പടവിനു സമീപം മറ്റ് അഞ്ച് പേർക്കൊപ്പം കാറിൽ സഞ്ചരിക്കുമ്പോഴാണ് സുഹാസ് ഷെട്ടിയെ അക്രമി സംഘം വെട്ടി കൊലപ്പെടുത്തിയത്. സുഹാസ് സഞ്ചരിച്ച കാര്‍ മറ്റ് രണ്ട് കാറുകൾ കൊണ്ട് തടഞ്ഞുനിർത്തി, അതിൽ നിന്ന് വാളുകളും മൂർച്ചയുള്ള ആയുധങ്ങളുമായി അക്രമികൾ ഷെട്ടിയെ ക്രൂരമായി ആക്രമിച്ച ശേഷം ഓടി രക്ഷപ്പെട്ടു. ഷെട്ടിയെ എജെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷപ്പെടുത്തനായില്ല. ബാജ്‌പെ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്, അക്രമികളെ കണ്ടെത്താൻ ഒന്നിലധികം പ്രത്യേക സംഘങ്ങൾ രൂപീകരിച്ചിട്ടുണ്ട്.
<br>
TAGS : SUHAS SHETTY MURDER | MANGALURU
SUMMARY : Mangaluru Suhas Shetty murder: Eight people arrested