കോഴിക്കോട്: കുഞ്ഞിന് ജനന സർട്ടിഫിക്കറ്റ് നിഷേധിച്ചെന്ന പരാതിയുമായി ദമ്പതികള്‍. പ്രസവിച്ചത് വീട്ടില്‍ വെച്ചായതിനാല്‍ സർട്ടിഫിക്കറ്റ് നല്‍കാനാകില്ലെന്നാണ് അധികൃതർ പറഞ്ഞതെന്ന് പരാതിയില്‍ പറയുന്നു. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ കോഴിക്കോട് കോട്ടൂളി സ്വദേശി ഷറാഫത്താണ് പരാതി നല്‍കിയത്.
കുട്ടി ജനിച്ചത് 2024 നവംബർ രണ്ടിനാണ്. നാലുമാസമായിട്ടും ജനന സർട്ടിഫിക്കറ്റ് നല്‍കുന്നില്ലെന്നാണ് ഷറാഫത്ത് മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കിയത്. കോഴിക്കോട്ടെത്തിയിട്ട് ഇപ്പോള്‍ രണ്ടു വർഷമായിട്ടുള്ളൂ എന്നതിനാല്‍ തൊട്ടടുത്ത് താമസിക്കുന്നവരെ മാത്രമാണ് പരിചയമെന്ന് ദമ്പതികള്‍ പറയുന്നു.
‘ആശാ വർക്കർമാരെയോ അംഗൻവാടി പ്രവർത്തകരെയോ അറിയില്ലായിരുന്നു. ഇഖ്റ ആശുപത്രിയിലായിരുന്നു ഡോക്ടറെ കണ്ടിരുന്നത്. ഇതിന്‍റെ രേഖകള്‍ കൈവശമുണ്ടെന്ന് ഷറാഫത്ത് പറഞ്ഞു. ഒക്ടോബർ 28നായിരുന്നു പ്രസവ ഡേറ്റ്. എന്നാല്‍ അന്ന് പ്രസവ വേദന വന്നിരുന്നില്ല. പ്രസവ വേദന വരുമ്പോൾ ആശുപത്രിയില്‍ പോകാമെന്ന് കരുതി.’
‘അതുകൊണ്ട് 28ന് ആശുപത്രിയില്‍ പോയില്ല. പ്രസവത്തിന് ആശുപത്രിയില്‍ ചെല്ലാൻ പറഞ്ഞ തീയതി പോകാഞ്ഞത് മരുന്ന് നല്‍കി പ്രസവം നടത്തും എന്നതിനാലാണ്’. അതിന് തങ്ങള്‍ക്ക് താല്‍പ്പര്യമില്ലായിരുന്നുവെന്ന് ദമ്പതിമാർ പറയുന്നു. നവംബർ രണ്ടിനാണ് കുഞ്ഞ് പിറന്നത്. അന്ന് തന്നെ കെ-സ്മാർട് ആപ്ലിക്കേഷനിലൂടെ അപേക്ഷ നല്‍കി. എന്നാല്‍, നാലുമാസമായിട്ടും ജനന സർട്ടിഫിക്കറ്റ് കിട്ടിയില്ലെന്ന് പരാതിയില്‍ പറയുന്നു. ഇത്തരത്തില്‍ ജനന സർട്ടിഫിക്കറ്റ് നിഷേധിക്കുന്നതിന് അധികൃതർ കാരണം പറയുന്നില്ലെന്നും ദമ്പതികള്‍ കുറ്റപ്പെടുത്തി.
TAGS : LATEST NEWS
SUMMARY : Couple files complaint against health department officials