ബെംഗളൂരു: ബോളിവുഡ് നടൻ സൽമാൻ ഖാന് വധഭീഷണി നൽകിയതുമായി ബന്ധപ്പെട്ട് ഒരാൾ അറസ്റ്റിൽ. രാജസ്ഥാനിലെ ജലോർ സ്വദേശിയാണ് വിക്രം എന്നറിയപ്പെടുന്ന ഭിഖ റാമിനെയാണ് ഹാവേരിയിൽ നിന്ന് അറസ്റ്റ് ചെയ്തത്.
മുംബൈ എടിഎസിൽ (ആൻ്റി ടെററിസം സ്‌ക്വാഡ്) നിന്ന് ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് നടപടി. പ്രതി ഹാവേരിയിലേക്ക് പോകുന്നതിന് മുമ്പ് കർണാടകയിലെ വിവിധ സ്ഥലങ്ങളിൽ താമസിച്ചിരുന്നതായി പോലീസ് പറഞ്ഞു.
ഹാവേരിയിലെ നിർമ്മാണ സൈറ്റിൽ ജോലി ചെയ്തിരുന്ന ഇയാൾക്ക് ലോറൻസ് ബിഷ്ണോയിയുടെ സഹായിയാണെന്ന് പോലീസ് പറഞ്ഞു.
കൃഷ്ണമൃഗത്തെ കൊന്നതിന് സൽമാൻ ഖാൻ ബിഷ്‌ണോയി സമൂഹത്തോട് മാപ്പ് പറയണമെന്നും അല്ലെങ്കിൽ 5 കോടി രൂപ നൽകണമെന്നുമാണ് ഭീഷണി സന്ദേശം. മുംബൈ ട്രാഫിക് പോലീസ് കൺട്രോൾ റൂമിലേക്കാണ് സന്ദേശം ലഭിച്ചത്.
ഒരാഴ്ചയ്ക്കിടെ സൽമാൻ ഖാന് ലഭിക്കുന്ന രണ്ടാമത്തെ വധഭീഷണിയാണിത്. നേരത്തെ മുംബൈ പോലീസ് ട്രാഫിക് കൺട്രോളിന് ലഭിച്ച വധഭീഷണിയിൽ രണ്ട് കോടി രൂപ നടനിൽ നിന്ന് അജ്ഞാതർ ആവശ്യപ്പെട്ടിരുന്നു. പണം നൽകിയില്ലെങ്കിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നും ഭീഷണിയുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഒരാളെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
TAGS: KARNATAKA | ARREST
SUMMARY: Man from Rajasthan arrested for issuing death threat to Salman Khan