ന്യൂഡൽഹി : ഇന്ത്യ–-പാകിസ്ഥാൻ വെടിനിർത്തലിന് ധാരണയായതിനെ തുടർന്ന് ഡയറക്ടർ ജനറൽ ഓഫ് മിലിട്ടറി ഓപ്പറേഷൻസ് (ഡിജിഎംഒ) തല ചർച്ച ഇന്ന് ഉച്ചയ്ക്ക് 12ന് നടക്കും. ഇന്ത്യയുടെ ഡി ജി എം ഒ ലെഫ്. ജനറല്‍ രാജീവ് ഗായ് യോഗത്തില്‍ പങ്കെടുക്കും. വെടിനിര്‍ത്തല്‍ ലംഘിച്ചതില്‍ ശക്തമായ താക്കീത് പാകിസ്ഥാന് നല്‍കും. വെടിനിർത്തൽ ധാരണ തുടരുന്നതിനുള്ള തുടർനടപടികൾ ചർച്ചയാകുമെന്ന് ഇന്ത്യൻ സായുധസേനാ നേതൃത്വം ഇന്നലെ നടന്ന സംയുക്ത വാർത്താസമ്മേളനത്തിൽ അറിയിച്ചു.
വെടിനിർത്തൽ കരാർ നിലവിലുണ്ടായിരുന്നെങ്കിലും, ലംഘനങ്ങൾ സംഭവിച്ചു. അതിനാൽ പാകിസ്ഥാൻ ഉത്തരവാദിത്തത്തോടെ പെരുമാറണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിലെ സാഹചര്യങ്ങള്‍ ഉള്‍പ്പെടെ വിലയിരുത്തിയ ശേഷമായിരിക്കും ചര്‍ച്ചയില്‍ അന്തിമ തീരുമാനം എന്നാണ് റിപ്പോര്‍ട്ടുകള്‍.
പാകിസ്ഥാന്റെ ഒമ്പത് ഭീകര പ്രവര്‍ത്തന കേന്ദ്രങ്ങളും വ്യോമ താവളങ്ങളും ആക്രമിച്ചതിന് പിന്നാലെയാണ് പാകിസ്ഥാന്‍ ചര്‍ച്ചക്ക് നിര്‍ബന്ധിതരായത്. അതേസമയം, സിന്ധു നദീജല കരാര്‍ മരവിപ്പിച്ചതില്‍ നിന്നും പിന്നോട്ടില്ലന്ന നിലപാടിലാണ് രാജ്യം. പ്രകോപനമുണ്ടായാല്‍ ശക്തമായി തിരിച്ചടിക്കുമെന്ന് മുന്നറിയിപ്പും പാകിസ്ഥാന് നല്‍കിയിട്ടുണ്ട്.
ഓപ്പറേഷന്‍ സിന്ദൂറില്‍ ഭീകരവാദ കേന്ദ്രങ്ങള്‍ മാത്രമാണ് ലക്ഷ്യം വെച്ചതെന്ന് ലെഫ്. ജനറല്‍ രാജീവ് ഗായ് ഇന്നലെ വാർത്താ സമ്മേളനത്തിൽ അറിയിച്ചിരുന്നു. ദൗത്യത്തിലൂടെ ഇന്ത്യ നല്‍കിയത് കൃത്യമായ സന്ദേശം ആണെന്നും അദ്ദേഹം പറഞ്ഞു. വെടിനിര്‍ത്തലിന് ശേഷം പ്രതിരോധ സേന നടത്തുന്ന ആദ്യ വാര്‍ത്താസമ്മേളനമായിരുന്നു ഇന്നലത്തേത്.
<BR>
TAGS : INDIA PAKISTAN CONFLICT
SUMMARY : India-Pakistan military-level talks today