ബെംഗളൂരു: എഞ്ചിനീയറിങ് വിദ്യാർഥിനിയെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. അരസിക്കെരെ താലൂക്കിലെ കരടിഹള്ളി സ്വദേശിനി ഹർഷിതയെയാണ് (18) മരിച്ച നിലയിൽ കണ്ടെത്തിയത്. ബെംഗളൂരു കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജിയിൽ ഇസിഇ ഒന്നാം വർഷ വിദ്യാർഥിനിയാണ്.
വ്യാഴാഴ്ച രാത്രിയാണ് ചന്ദാപുരയ്ക്ക് സമീപം ഹീലാലിഗെയിലുള്ള കോളേജ് ഹോസ്റ്റൽ മുറിയിൽ ഹർഷിതയെ സംശയാസ്പദമായ സാഹചര്യത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്.
തൊട്ടടുത്ത മുറിയിൽ താമസിക്കുന്ന ഇസിഇ വിദ്യാർഥിനി പ്രഗതിയാണ് ഹർഷിതയുടെ മൃതദേഹം ആദ്യം കണ്ടത്. ഉടൻ ഹോസ്റ്റൽ അധികൃതരെ വിവരമറിയിക്കുകയായിരുന്നു.
പോലീസ് എത്തി തെളിവെടുപ്പ് നടത്തിയ ശേഷം കേസ് രജിസ്റ്റർ ചെയ്തു. ആത്മഹത്യ കുറിപ്പൊന്നും വിദ്യാർഥിനിയുടെ പക്കൽ നിന്നും കണ്ടെടുത്തിട്ടില്ലെന്ന് പോലീസ് പറഞ്ഞു.
അതേസമയം ഹർഷിതയുടെ മരണത്തിൽ മരണത്തിൽ മറ്റ് വിദ്യാർഥികൾ കോളേജ് മാനേജ്മെന്റിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തി. കോളേജ് അധികൃതരുടെ മാനസിക പീഡനമാണ് ഹർഷിത ജീവിതം അവസാനിപ്പിക്കാൻ ഇടയാക്കിയതെന്ന് വിദ്യാർഥികൾ ആരോപിച്ചു.